ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ പകർത്തി വിൽക്കുകയും ചെയ്ത കേസിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ചു. ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയറായിരുന്ന റാം ഭവനെയും ഭാര്യ ദുർഗാവതിയെയുമാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി തൂക്കിലേറ്റാൻ വിധിച്ചത്. നാടിനെ നടുക്കിയ പീഡനക്കേസ് അപൂർവ്വങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു.
2010 മുതൽ 2020 വരെയാണ് അഞ്ച് മുതൽ 16 വയസ്സുവരെയുള്ള 33കുട്ടികളെ ഇവർ പീഡനത്തിരയാക്കിയത്. അയൽവാസികളുടെയും പരിചയക്കാരുടെയും കുട്ടികളെ മിഠായിയും മറ്റും നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡനം നടത്തുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിലും കാമറയിലും പകർത്തി വിദേശികൾക്കടക്കം വൻ തുകക്ക് വിൽക്കുകയായിരുന്നു ഇവരുടെ രീതി. പ്രതികൾ ചെയ്ത കുറ്റം അങ്ങേയറ്റം ക്രൂരമാണെന്ന് വിലയിരുത്തിയാണ് കോടതി ഇരുവരെയും വധശിക്ഷക്ക് വിധിച്ചത്.
ഡാർക്ക് വെബിലെ ബാലപീഡന ദൃശ്യങ്ങളെക്കുറിച്ച് ഇന്റർപോൾ നൽകിയ വിവരത്തെ തുടർന്ന് സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ട് ലക്ഷം രൂപ, 12 മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവുകൾ എന്നിവയും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ പീഡന ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2020 ഒക്ടോബർ 31 ഇവർക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചു. 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ചു.
പീഡനത്തിരയായ 25 കുട്ടികളെ പരിശോധിച്ചത് എയിംസിലെ ഡോക്ടർമാരാണ്. ഇവർ നൽകിയ മെഡിക്കൽ റിപ്പോർട്ടുകളും ഫോറൻസിക് പരിശോധനയിലെ ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണായകമായത്. കുട്ടികൾ അനുഭവിച്ച പീഡനം ശാരീരികമായും മാനസികമായും കടുത്ത ആഘാതമേൽപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

