പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛെന്നി. സ്‌ഫോടനത്തിന് ഉപയോഗിച്ച ആർഡിഎക്‌സ് പരിശോധിക്കാൻ പഞ്ചാബിൽ സംവിധാനങ്ങളില്ലാത്തതിനാൽ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. അതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാള്‍ തന്നെയാണ്
ബോംബ് സ്ഥാപിക്കാൻ ശ്രമിച്ചതെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയതായി ഛെന്നി കൂട്ടിച്ചേർത്തു. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വ്യാഴാഴ്ച ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
english summary; Court blast: Punjab seeks central help