Site icon Janayugom Online

കോവിഡ് കേസുകള്‍ തലപൊക്കുന്നു; പുതിയ വാക്സിനായി പരക്കംപാച്ചില്‍

ആഗോളതലത്തില്‍ കോവിഡ് വകഭേദങ്ങളുടെ വ്യാപനം വീണ്ടും ശക്തമായതോടെ പുതിയ വാക്സിനുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങി. കോവിഡിന്റെ പുതിയ വകഭേദങ്ങളായ എക്സ്ബിബി.1.5, ഇജി.5, ബിഎ.2.86 എന്നിവയാണ് നിലവില്‍ വ്യാപിക്കുന്നത്. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലാണ് കോവിഡിന്റെ ക്രമാതീതമായ വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

80 വയസിനു മുകളിലുള്ളവര്‍ക്കിടയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി ഓഗസ്റ്റ് അവസാനത്തോടെ യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ (ഇസിഡിസി) മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കിടയില്‍ സാര്‍സ് കോവ് 2 വ്യാപനം രൂക്ഷമാകുന്നതായി ഈ മാസവും ഇസിഡിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോവിഡ് കേസുകളിലെ വ്യാപനത്തില്‍ നേരിയ വര്‍ധനമാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 രാജ്യങ്ങളിലാണ് വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും ഐസിയു ചികിത്സ ആവശ്യമായി വരുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെങ്കിലും 18 രാജ്യങ്ങളില്‍ നിന്നായി 135 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുഎസ്, ചൈന, സ്വീഡന്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ബിഎ2.86 വകഭേദം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല. എക്സ്ബിബി, ഇജി വകഭേദങ്ങളെക്കാള്‍ വ്യാപകശേഷിയും ഇതിന് കുറവാണ്. ഇജി 5 വകഭേദമാണ് ഏറ്റവും കൂടുതലായി പടര്‍ന്നുപിടിക്കുന്നത്. പുതിയ വാക്സിനുകള്‍ ലഭ്യമാക്കുന്നത് ഇജി.5, ബിഎ2.86 വകഭേദങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് വൈറ്റ്ഹൗസിലെ കോവിഡ് ദൗത്യസേനയിലെ മുന്‍ അംഗം ഡോ ആഷിഷ് ജാ എക്സില്‍ കുറിച്ചു.

നിലവിലെ വിവരങ്ങള്‍ അനുസരിച്ച് വകഭേദങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്താന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യ, ജപ്പാന്‍. ദക്ഷിണകൊറിയ എന്നിവിടങ്ങളിലെല്ലാം ബിഎ.2.86ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. യുകെ, ഫ്രാന്‍സ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം കോവിഡ് വാക്സിന്‍ വീണ്ടും നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ്.

Eng­lish summary;Covid cas­es are on the rise; The scram­ble for a new vaccine

you may also like this video;

Exit mobile version