Site icon Janayugom Online

വീണ്ടും കുതിച്ചുയര്‍ന്ന് കോവിഡ്: ഫെബ്രുവരിയോടെ മരണം അരലക്ഷമാകുമെന്ന് മുന്നറിയിപ്പ്

വാക്സിന്‍ വിതരണത്തിലെ അസമത്വവും കോവിഡ് നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകളും യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും ഫെബ്രുവരി ഒന്നിന് മുന്‍പ് മരണസംഖ്യ അഞ്ച് ലക്ഷത്തിന് മുകളിലെത്തുമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് വിഭാഗം മേധാവി ഹാന്‍സ് ക്ലൂഗ് മുന്നറിയിപ്പ് നല്‍കി.

മേഖലയില്‍ ഉള്‍പ്പെട്ട 53 രാജ്യങ്ങള്‍ നിലവില്‍ ഗുരുതരമായ കോവിഡ് പ്രതിസന്ധി നേരിടുകയോ, അത്തരം സാഹചര്യത്തിലേക്ക് ഉടന്‍ വഴുതിവീണേക്കും എന്ന അവസ്ഥയിലോ ആണെന്ന് അദ്ദേഹം പറഞ്ഞു. വ്യാപനം രൂക്ഷമായാല്‍ വീണ്ടും കോവിഡിന്റെ പ്രഭവ കേന്ദ്രമായി യൂറോപ്പ് മാറും. എല്ലാ സര്‍ക്കാരുകളും നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജര്‍മ്മനിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33,949 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകള്‍ ഇത്രയധികം ഉയരുന്നത്. 33777 പേര്‍ക്കാണ് അന്ന് കോവിഡ് ബാധിച്ചത്. ശൈത്യകാലത്തിന് മുന്‍പ് കോവിഡ് രോഗബാധയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയുള്ള അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേരിയയിലും റൊമാനിയയിലുമാണ് ഏറ്റവും കുറവ് വാക്സിനേഷന്‍ നിരക്ക്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധയാണ് രണ്ട് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലാറ്റിവ്യ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ നടപ്പാക്കി കഴിഞ്ഞു. കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളില്‍ പകുതിയും മധ്യേഷ്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

eng­lish summary;covid spread again in Europe

you may also like this video;

Exit mobile version