Site iconSite icon Janayugom Online

കോവിഡ്: അധിക മരണകണക്കുകള്‍ തെറ്റെന്ന് കോവിഡ് പാനല്‍ മേധാവി

ഇന്ത്യയില്‍ 47 ലക്ഷം കോവിഡ് മരണങ്ങളുണ്ടായെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അസംബന്ധമാണെന്ന് കോവിഡ് പ്രവർത്തന സമിതി മേധാവി ഡോ. എൻ കെ അറോറ. റിപ്പോര്‍ട്ടിലെ കണക്കുകള്‍ യുക്തിരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് അറോറ പറഞ്ഞു.

കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 10–20 ശതമാനം വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. സിവിൽ റജിസ്ട്രേഷൻ സിസ്റ്റത്തിലൂടെ (സിആർഎസ്) ഭൂരിഭാഗം മരണങ്ങളും റിപ്പോർ‌ട്ട് ചെയ്തിട്ടുണ്ട്.

2018ൽ 85–88 ശതമാനം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2020ൽ 98–99 ശതമാനം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ലും 2019ലും ഏഴ് ലക്ഷം മരണം അധികം റിപ്പോർട്ട് ചെയ്തു. ഈ മരണങ്ങളെല്ലാം കോവിഡ് മൂലമാണെന്ന് പറയാൻ സാധിക്കുമോ, അറോറ ചോദിച്ചു.

ഇന്ത്യയില്‍‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം എല്ലാ സംസ്ഥാനങ്ങളും കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് ഊര്‍ജിതപ്പെടുത്തി. വിട്ടുപോയ മരണങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ പത്ത് മടങ്ങ് അധിക കോവിഡ് മരണങ്ങള്‍ ഉണ്ടായെന്ന് അംഗീകരിക്കാൻ കഴിയില്ലെന്നും അറോറ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചുവെന്നാണ് കണക്കാക്കുന്നത്. കോവിഡ് മരണസംഖ്യ കണക്കാക്കാന്‍ ലോകാരോഗ്യസംഘടന ഉപയോഗിക്കുന്ന രീതി (മാത്തമാറ്റിക്കൽ മോഡലിങ്) ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;covid: The head of the covid pan­el said that the addi­tion­al death toll was wrong

You may also like this video;

Exit mobile version