ഗോവധ നിരോധന നിയവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ പ്രതിയെ പിടികൂടിയ സംഭവത്തെക്കുറിച്ച് എഫ്ഐആറില്‍ യുപി പൊലീസ് വിവരിച്ച രീതിയെയാണ് കോടതി വിമര്‍ശിച്ചത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ എഫ്ഐആറുകളെ “സിനിമാ തിരക്കഥ” എന്ന് വിശേഷിപ്പിച്ച കോടതി ഇതൊക്കെ യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണോ എന്നും ചോദിച്ചു.
നാടകീയ സംഭാഷണങ്ങളും സിനിമാറ്റിക് വെടിവയ്പ് വിവരണങ്ങളുമാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്. യുപി പൊലീസ് എഫ്ഐആറാണോ സിനിമയുടെ തിരക്കഥയാണോ എഴുതുന്നതെന്നും ജസ്റ്റിസുമാരായ അബ്ദുൾ മോയിൻ, ബബിത റാണി എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു.
ജനുവരി രണ്ടിന് ഹർദോയ് ജില്ലയിലെ തടിയവാൻ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ ചോദ്യം ചെയ്ത് അലീം എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പൊലീസ് സാഹസികമായി പ്രതിയെ പിടികൂടുന്നതും ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും നാടകീയമായ രീതിയിലാണ് എഫ്‌ഐആറില്‍ എഴുതി ചേര്‍ത്തിരുന്നത്. പ്രതി എനിക്ക് വെടിയേറ്റേ എന്ന് പറഞ്ഞ് അലറിക്കരഞ്ഞു എന്നും പറയുന്നു. തുടര്‍ന്ന് എഫ്‌ഐആറിലെ തെറ്റുകൾ സമ്മതിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഹർദോയ് എസ്‌എസ്‌പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

