കേരളത്തിലെ വികസന മാതൃക രാജ്യം ഉറ്റുനോക്കുകയാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. ബാലചന്ദ്ര കാംഗോ. ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന് ശരിയായ ബദലേതെന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ തെളിയിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ താഴെയിറക്കിയില്ലെങ്കിൽ നമ്മുടെ ജനാധിപത്യവും സ്വാതന്ത്ര്യവും പരമാധികാരവും എന്നന്നേക്കുമായി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷികൾ വെടിയേറ്റു വീണ ചെന്നാട്ടുതാഴ വയലിന് സമീപം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പുനർനിർമ്മിച്ച സ്മാരക സ്തൂപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രക്ഷോഭത്തിലൂടെ മോഡി സർക്കാരിനെ താഴെയിറക്കാൻ കഴിയണം. അതിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വപരമായ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി വെള്ളിക്കുളങ്ങരയിൽ നിന്നും ആരംഭിച്ച ആയിരങ്ങൾ അണിനിരന്ന ഉജ്ജ്വല ബഹുജന റാലി ഒഞ്ചിയം പാലത്തിനു സമീപം സമാപിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി രക്തസാക്ഷി സ്മാരക സ്തൂപത്തിൽ രക്തപതാക ഉയർത്തി. ടി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജൻ രക്തസാക്ഷി ആദരവ് സമർപ്പണം നിർവഹിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി വി ബാലൻ, അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ വിജയൻ എംഎൽഎ, എം നാരായണൻ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ എന്നിവർ സംസാരിച്ചു. സിപിഐ വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു സ്വാഗതം പറഞ്ഞു. മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ ഗംഗാധരക്കുറുപ്പ്, രക്തസാക്ഷി സ്തൂപം നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ആർ വി രജീഷ്, സി എം രജി എന്നിവരെ മന്ത്രി കെ രാജൻ ചടങ്ങിൽ ആദരിച്ചു. പ്രകടനത്തിന് അഡ്വ. പി ഗവാസ്, പി കെ നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആർ സത്യൻ, ആർ ശശി തുടങ്ങിയവർ നേതൃത്വം നൽകി.
English Summary: CPI Central Secretariat Member Dr. Balachandra Kango about kerala
You may also like this video