Site icon Janayugom Online

മുസ്ലീം ലീഗിനെ ഇനിയും ക്ഷണിച്ചുകൊണ്ടേയിരിക്കുമെന്ന് സിപിഐഎം

യോജിക്കാൻ കഴിയുന്ന പൊതുവായ വിഷയങ്ങളിൽ യോജിക്കാനായി മുസ്ലീം ലീഗിനെ ഇനിയും ക്ഷണിച്ചുകൊണ്ടേയിരിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. സിപിഐഎം നേതൃത്വത്തിൽ 11ന് കോഴിക്കോട് സ്വപ്നനഗരിയിലെ ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പി മോഹനന്റെ പ്രതികരണം. രാജ്യത്തെയും മനുഷ്യരെയും ബാധിക്കുന്ന വിഷയങ്ങളിൽ യോജിപ്പിന്റെ തലം തേടാനാണ് ശ്രമം. അതൊരിക്കലും രാഷ്ട്രീയ ബന്ധം സ്ഥാപിക്കാനുള്ള നീക്കമല്ല.

പലസ്തീൻ റാലിയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞെങ്കിലും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് അവർ നന്ദി പറഞ്ഞിട്ടുണ്ട്. ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും നിലപാട് തികച്ചും സ്വാഗതാർഹമാണ്. പരിപാടിക്ക് ലീഗ് ആശംസകൾ അറിയിക്കുകയും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കേണ്ട പരിപാടിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുന്നണി സംബന്ധമായ സാങ്കേതിക ബുദ്ധിമുട്ടുകാരണമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് ലീഗ് അറിയിച്ചിട്ടുണ്ട്. ലീഗിനെ ഇനിയും ക്ഷണിക്കും. സാങ്കേതിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ലീഗിന് സാധിക്കട്ടെ. സിപിഐഎമ്മും ലീഗും തമ്മിലുള്ള മുന്നണി വിഷയമല്ല ഇത്.

കോൺഗ്രസ് അങ്ങനെ കാണേണ്ടതില്ല. പലസ്തീൻ വിഷയത്തിൽ സഹകരിക്കാൻ താത്പര്യമുള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാം. കോൺഗ്രസ് നേതൃത്വത്തിന് ഇസ്രയേൽ അനുകൂല നിലപാടാണുള്ളത്. മുൻകാലങ്ങളിൽ പലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാടുകളിൽ മാറ്റമുണ്ടായി. ശശി തരൂർ വ്യക്തമാക്കിയതും കോൺഗ്രസ് നിലപാട് തന്നെയാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് പരിപാടിയെന്ന വി ഡി സതീശന്റെ പ്രതികരണത്തിന് രാഷ്ട്രീയ ലക്ഷ്യം നോക്കിയല്ല റാലി സംഘടിപ്പിക്കുന്നതെന്നും രാഷ്ട്രീയ നഷ്ടം ഉണ്ടാകുമോ എന്ന് വി ഡി സതീശൻ നോക്കട്ടെയെന്നും പി മോഹനൻ മറുപടി പറഞ്ഞു. 11 ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുന്നത്. ബിനോയ് വിശ്വം എം പി ഉൾപ്പെടെയുള്ളവർ സംബന്ധിക്കും.

Eng­lish Sum­ma­ry: CPIM about Mus­lim League
You may also like this video

Exit mobile version