Site iconSite icon Janayugom Online

മാത്യു കുഴല്‍നാടന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം

മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ നല്‍കിയ ഹര്‍ജിയില്‍ പരാതിക്കാരനായ മാത്യു കുഴല്‍നാടന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. തോട്ടപ്പള്ളിയിൽ നിന്ന് സിഎംആർഎൽ കരിമണൽ കടത്തിയെന്നാരോപിച്ചായിരുന്നു കുഴല്‍നാടന്റെ ഹര്‍ജി. കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിര്‍ദേശിച്ചു.
കെഎംഎൽഎല്ലിനെ മുൻനിർത്തി സ്വകാര്യ കമ്പനിയായ സിഎംആർഎല്ലിന് കരിമണൽ കടത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇതിന്റെ പ്രത്യുപകാരമായി പണം ലഭിച്ചുവെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചത്. വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടായിരുന്നു ഹർജി. പിന്നീട് കോടതി അന്വേഷണമെന്ന ആവശ്യത്തിലേക്ക് മാറി. തുടര്‍ന്ന് ഏതെങ്കിലും ഒരു നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് വിമർശനമുന്നയിച്ച കോടതി വിധി പറയാനായി മാറ്റുകയായിരുന്നു. 

കേസില്‍ വിധി പറയുന്നതിന് മുമ്പ് സ്വമേധയാ നടത്തിയ പരിശോധനയിലാണ് നിർണായകമായ നിരീക്ഷണങ്ങൾ കോടതി നടത്തിയത്. വീണാ വിജയനും എക്സാലോജിക് കമ്പനിക്കും നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആർഎല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതില്‍ വ്യക്തത വേണം. കെആർഇഎംഎല്ലിന് വേണ്ടി ലാൻഡ്ബോർഡ് ഇളവ് നൽകിയെന്ന ഹർജിയിലെ ആരോപണത്തിന് തെളിവ് നൽകാന്‍ ഹർജിക്കാരൻ തയ്യാറാകണമെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പരിഗണിക്കണം എന്നാവശ്യപ്പെട്ട് താഴേയ്ക്ക് നൽകിയതിൽ അപാകത എന്താണെന്ന് കോടതി ചോദിച്ചു. കേസ് 25ന് വീണ്ടും പരിഗണിക്കും. 

Eng­lish Summary:Criticism of Math­ew Kuzhal­nadan by Vig­i­lance Court
You may also like this video

Exit mobile version