Site iconSite icon Janayugom Online

വിമാനത്താവളങ്ങളിലെ എക്സ്റേ മെഷിന്‍ ഇടപാടില്‍ കോടികളുടെ അഴിമതി

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലഗേജ് പരിശോധനയ്ക്കായി വാങ്ങിയ എക്സ്റേ മെഷിന്‍ ഇടപാടില്‍ വന്‍ അഴിമതി. ഗുണനിലവാരമില്ലാത്ത ഉപകരണം വാങ്ങുക, ഒരു പ്രത്യേക കമ്പനിയില്‍ നിന്നു മാത്രം വാങ്ങിയ നടപടി എന്നിവയാണ് അഴിമതി ആരോപണത്തിന് ശക്തിപകരുന്നത്.
വിമാനത്തവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ് ) എക്സ്റേ ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി. വിവിധ വിമാനത്താവളങ്ങള്‍ക്കായി 770 എക്സറേ മെഷിനുകളാണ് വ്യോമയാന മന്ത്രാലയം 2021ല്‍ വാങ്ങിയത്. ഉപകരണത്തിന്റെ പ്രവര്‍ത്തനക്ഷമത ചോദ്യം ചെയ്ത് സിഐഎസ്എഫ് ആണ് രംഗത്തുവന്നത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം ഡല്‍ഹി വിമാനത്താവളത്തില്‍ സ്ഥാപിച്ച എക്സ്റേ മെഷിന്റെ നിര്‍മ്മാണത്തകരാര്‍ സംബന്ധിച്ച് സിഐഎസ്എഫ് അധികൃതര്‍ വ്യോമയാന മന്ത്രാലയത്തിന് കത്തു നല്‍കിയതോടെയാണ് ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന വിവരം പുറത്തായത്. 306.5 കോടി രൂപയുടെ ഇടപാടിന് പുറകില്‍ ബിജെപി നേതാക്കള്‍ ചരടുവലി നടത്തിയെന്നും ആരോപണമുണ്ട്. 

ഇടപാടില്‍ അഴിമതിയും സ്വജനപക്ഷാപാതവും നടന്നുവെന്ന് കാട്ടി കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്തവാലെയും ഹേമമാലിനി എംപിയും വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിന് കത്ത് നല്‍കി. 306.5 കോടി രൂപ ചെലവില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ എക്സ്റേ മെഷിന്‍ ടെന്‍ഡര്‍ നടപടിക്രമത്തിന് വിരുദ്ധമായി വാങ്ങുകയായിരുന്നു. തുടര്‍ന്ന് സ്ഥാപിച്ച ഉപകരണത്തില്‍ വ്യാപകമായ തോതില്‍ നിര്‍മ്മാണ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ടെന്‍ഡറില്‍ പങ്കെടുത്ത പരിചയസമ്പന്നരായ ബ്രസീലിയന്‍ കമ്പനിയെ ഒഴിവാക്കി പകരം വ്യവസ്ഥകള്‍ ലംഘിച്ച് ഇന്ത്യന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നുവെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് ഹേമമാലിനി കത്തിലൂടെ ആവശ്യപ്പെട്ടത്. ഗുണനിലവാരം കുറഞ്ഞ ഉപകരണം വാങ്ങുക വഴി രാജ്യസുരക്ഷയും, പൗരന്‍മാരുടെ സുരക്ഷയും സര്‍ക്കാര്‍ അട്ടിമറിച്ചതായും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2021 ഡിസംബറില്‍ വിശാഖപട്ടണം വിമാനത്താവളത്തില്‍ സ്ഥാപിച്ച എക്സ്റേ ഉപകരണത്തിന്റെ ന്യൂനത സിഐഎസ്എഫ് അധികൃതര്‍ വ്യോമയാന മന്ത്രാലയം അധികൃതരെ രേഖമൂലം അറിയിച്ചിരുന്നു. എക്സ്റേ പരിശോധനയില്‍ ലഗേജുകളുടെ കൃത്യമായ ചിത്രം പതിയുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. സമാന വിഷയത്തില്‍ പട്ന വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാന്‍ഡന്റും മന്ത്രാലയത്തിന് കത്തയിച്ചിരുന്നു. 

Eng­lish Sum­ma­ry: Crores scam in X‑ray machine deal at airports
You may also like this video

Exit mobile version