Site iconSite icon Janayugom Online

ക്രിപ്റ്റോകറന്‍സി ചൂതാട്ടം: നിരോധിക്കണമെന്ന് ആര്‍ബിഐ

ക്രിപ്റ്റോ കറന്‍സി നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രിപ്റ്റോ കറന്‍സി ഇടപാട് ചൂതാട്ടത്തിന് സമാനമാണെന്നും ഇത് നിരോധിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഊഹാപോഹങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രിപ്റ്റോ കറൻസി വ്യാപാരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ബിസിനസ് ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം ബ്ലോക്ക്ചെയിൻ സാ​ങ്കേതികവിദ്യയെ പിന്തുണയ്ക്കണമെന്നും ഇതുപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി ആപ്ലിക്കേഷനുകളുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കംപ്യൂട്ടറൈസ്ഡ് ക്രിപ്റ്റോഗ്രഫി വഴിയുള്ള പ്രാമാണീകരണം പോലുള്ള സവിശേഷതകൾ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. ഇത് ഫണ്ടുകളുടെ സുരക്ഷിതമായ കൈമാറ്റത്തിനുള്ള സംവിധാനം ഉറപ്പാക്കും.
ക്രിപ്‌റ്റോകറൻസികളുടെ മൂല്യത്തിന്റെ അസ്ഥിരതയെയും ഊഹക്കച്ചവട സ്വഭാവത്തെയും കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചിലർ ക്രിപ്റ്റോ കറൻസിയെ ആസ്തിയായി കണക്കാക്കുന്നു. ചിലർക്ക് ഇത് ധനകാര്യ ഉല്പന്നമാണ്. എന്നാൽ, മൂല്യമില്ലാത്ത വസ്തുവാണ് ക്രിപ്റ്റോ കറൻസിയെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്ത് ചൂതാട്ടം അനുവദിക്കുന്നില്ല. ഇത് അനുവദിക്കുന്നുണ്ടെങ്കിൽ നിയമങ്ങൾ പാലിച്ച് മാത്രമായിരിക്കണം. ക്രിപ്റ്റോ കറൻസി ധനകാര്യ ഉല്പന്നമല്ല. ആർബിഐയുടെ അനുമതിയില്ലാതെ ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിക്കരുതെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍ബിഐ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കിയിരുന്നു.

Eng­lish Sum­ma­ry: Cryp­tocur­ren­cy gam­bling: RBI to ban
You may also like this video

Exit mobile version