Site iconSite icon Janayugom Online

യുഎസ് ഉപരോധം; ഇന്ധനക്ഷാമം പരിഹരിക്കാൻ പദ്ധതി ആവിഷ്കരിച്ച് ക്യൂബ

രാജ്യത്തേക്കുള്ള ഇന്ധന വിതരണത്തിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിതോടെ ക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് ക്യൂബ. സുപ്രധാന സേവനങ്ങള്‍ക്ക് വെെദ്യുതി ഉറപ്പാക്കാന്‍ സൗരോര്‍ജ ഉല്പാദനം വര്‍ധിപ്പിക്കുകയും പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കുയും ചെയ്യുമെന്ന് പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞു. ഈ ആഴ്ച തന്നെ പദ്ധതി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനായി അസംസ്കൃത എണ്ണ വേർതിരിച്ചെടുക്കലും സംഭരണ ​​ശേഷിയും വർധിപ്പിക്കാൻ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാനല്‍ വ്യക്തമാക്കി. 

യുഎസ് സർക്കാർ ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനോ പരമാധികാരത്തെ ദുർബലപ്പെടുത്താനോ ശ്രമിക്കാതിരുന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകൽ സമയത്തെ വൈദ്യുതിയുടെ 38% (1000 മെഗാവാട്ട്) വെെദ്യുതി ഉല്പാദിപ്പിക്കുന്നത് സോളാര്‍ പാനലുകളില്‍ നിന്നാണ്. ചെെനീസ് പിന്തുണയോടെയാണ് ഇവ സ്ഥാപിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും. ക്യൂബയ്ക്ക് ഇന്ധന വിതരണം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെ കടുത്ത ഇന്ധനക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഗതാഗതം, ആശുപത്രികൾ, സ്കൂളുകൾ, ടൂറിസം, ഭക്ഷ്യോല്പാദനം തുടങ്ങിയ സുപ്രധാന മേഖലകളെ ഉപരോധം ഗുരുതരമായി ബാധിച്ചു. 

Exit mobile version