Site icon Janayugom Online

യൂറോപ്പില്‍ സൈബര്‍ യുദ്ധം; വിവിധ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് തടസം

വന്‍ സൈബര്‍ ആക്രമണത്തില്‍ യൂറോപ്പിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചു. യുഎസ് സാറ്റലൈറ്റ് ഓപ്പറേറ്ററായ വിയാസെറ്റിനുനേരെയുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തങ്ങളുടെ അനുബന്ധ കമ്പനിയായ നോര്‍ഡ്‌നെറ്റിന്റെ 9,000 ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്, സാറ്റ്‌ലൈറ്റ് സേവനങ്ങളില്‍ തടസം നേരിട്ടതായി ആഗോള ടെലികോം കമ്പനിയായ ഓറഞ്ച് അറിയിച്ചു.

വിയാസെറ്റിന്റെ തകരാറ് യൂറോപ്, ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, ഗ്രീസ്, ഇറ്റലി, പോളണ്ട് എന്നിവിടങ്ങളിലെ 40,000 ഉപഭോക്താക്കളെ ബാധിച്ചതായി ബിഗ്ബ്ലൂ സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ മാതൃകമ്പനിയായ യൂട്ടെല്‍സാറ്റും സ്ഥിരീകരിച്ചു.

കെഎസാറ്റ് സാറ്റ്‌ലൈറ്റിനെ ആശ്രയിക്കുന്ന ഉക്രെയ്‌നിലും യൂറോപ്പിന്റെ മറ്റ് പ്രദേശങ്ങളിലും സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി തടസപ്പെട്ടതായി വിയാസാറ്റ് പറഞ്ഞു.

അതേസമയം സൈബര്‍ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ വിയാസെറ്റ് തയാറായില്ല. പൊലീസും മറ്റ് ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് കമ്പനി പറഞ്ഞു. റഷ്യന്‍ ഹാക്കര്‍മാരെയാണ് സംശയിക്കുന്നതെന്നാണ് സൂചന.

സൈബര്‍ ആക്രമണം ഉണ്ടായതായി ഫ്രാന്‍സിന്റെ സ്പെയ്സ് കമാന്‍ഡ് തലവന്‍ ജനറല്‍ മൈക്കിള്‍ ഫ്രെഡ്‌ലിങ് പറഞ്ഞു. റഷ്യന്‍ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു.

റഷ്യന്‍ ഭാഗത്തുനിന്നുള്ള സൈബര്‍ ആക്രമണത്തില്‍ നിരവധി ഉക്രെയ്ന്‍ സൈറ്റുകള്‍ തകര്‍ന്നതായി ഉക്രെയ്ന്‍ ആരോപിച്ചിരുന്നു. ഒരു പുതിയ ഡാറ്റാ നശീകരണ വൈറസിനെ റഷ്യ ഉപയോഗിക്കുന്നതായും ഉക്രെയ്ന്‍ പറയുന്നു.

യുദ്ധം മുറുകിയതോടെ ആഗോള ഹാക്കിങ് ഗ്രൂപ്പായ അനോണിമസ് റഷ്യക്കെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഡെനിയല്‍ ഓഫ് സര്‍വീസ്(ഡിഒഎസ്) രീതിയിലുള്ള ആക്രമണമാണ് മുഖ്യമായും നടന്നിരുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഗവണ്‍മെന്റ് സൈറ്റുകളിലേക്ക് വിദേശത്തുനിന്നുള്ള എല്ലാതരം പ്രവേശനങ്ങളെയും റഷ്യ നിയന്ത്രിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Cyber war in Europe

you may also like this video;

Exit mobile version