Site icon Janayugom Online

ഹാമൂണ്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്

വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഹാമൂണ്‍ ചുഴലിക്കാറ്റ് ശക്തമാകുന്നു. ഏഴ് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന കാറ്റ് നാളെ ഉച്ചയോടെ ബംഗ്ലാദേശില്‍ ഖേപുപാരയ്ക്കും ചിറ്റഗോങ്ങിനും ഇടയില്‍ കരയില്‍ പ്രവേശിക്കും. ഇറാന്‍ ആണ് ഹാമൂണ്‍ എന്ന പേര് ഈ ചുഴലിക്കാറ്റിന് നിര്‍ദേശിച്ചിരിക്കുന്നത്. ഒഡിഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ അറിയിച്ചു.

ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് ഒഡിഷ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ‘തേജ്’ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഹാമൂണ്‍’ ചുഴലിക്കാറ്റും ഒരുമിച്ച് രൂപപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകള്‍ ഒരുമിച്ച് രൂപം കൊള്ളുന്നത് അപൂര്‍വമാണ്. അഞ്ചുവര്‍ഷം മുമ്പ് 2018 ലാണ് അവസാനമായി ഇങ്ങനെയൊരു സംഭവമുണ്ടായത്. നിലവില്‍ തേജ് ചുഴലിക്കാറ്റ് യെമന്‍-ഒമാന്‍ തീരങ്ങളോട് അടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: Cyclone Hamoon to cross Bangladesh coast by ear­ly hours of tomorrow
You may also like this video

Exit mobile version