Site iconSite icon Janayugom Online

മിശ്രവിവാഹം; ദളിത് കുടുംബത്തിന് ഊരുവിലക്ക്, വീട് തകര്‍ത്ത് കൊള്ളയടിച്ച് പെണ്‍കുട്ടിയുടെ കുടുംബം

മകന്റെ മിശ്രവിവാഹത്തിന്റെ പേരില്‍ ഊരുവിലക്ക് നേരിട്ട് പഞ്ചാബിലെ ദളിത് കുടുംബം. മുക്തസര്‍ ജില്ലയിലെ എനിഖേര എന്ന ഗ്രാമത്തിലാണ് ഇത്തരത്തില്‍ ഊരുവിലക്കിയത്. മകൻ ജാട്ട് സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് കുടുംബം ഒരു മാസത്തിലേറെയായി ഊരുവിലക്ക് നേരിട്ട് കൊണ്ടിരിക്കുന്നത്.

പെണ്‍കുട്ടികളുടെ കുടുംബം ഇവരുടെ വീട് തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ജൂലെെ ഏഴിനാണ് 22വയസുള്ള സുരീന്ദര്‍ സിങ് അതേ ഗ്രാമത്തിലുള്ള ജാട്ട് വിഭാഗത്തില്‍ നിന്നുള്ള 18വയസുകാരിയെ വിവാഹം കഴിച്ചത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലുള്ള ഒരു ഗുരുദ്വാരയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇവിടെ വച്ച് നിയമപരമായി വിവാഹിതരായതിന്റെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. എന്നാല്‍ വിവാഹ വാര്‍ത്ത ഗ്രാമത്തില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ സമുദായത്തില്‍ നിന്നുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇരുവരും വിവാഹിതരായതിന് പിന്നാലെ സുരീന്ദറിന്റെ കുടുംബം ഗ്രാമത്തില്‍ നിന്നും പുറത്തുപോകാൻ നിര്‍ബന്ധിതരായി. ഗ്രാമത്തിന് പുറത്തുള്ള ബന്ധുക്കളുടെ വീടുകളിലാണ് അവര്‍ അഭയം തേടിയത്.

പഞ്ചാബിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍ ഒരേ ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ പരസ്പരം വിവാഹം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരീന്ദറിന് ഗ്രാമത്തിലേക്ക് തിരികെ വരുന്നതിന് വിലക്കുണ്ടായിരിക്കും.
അതേസമയം സുരീന്ദറിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയം ജാതി സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറയുന്നു.

Eng­lish summary:Dalit Man’s Inter-Caste Mar­riage Sparks Vio­lence, Fam­i­ly Home Loot­ed in Muktsar
you may also like this video:

Exit mobile version