Site icon Janayugom Online

ഡാറ്റാ എന്‍ട്രി ജോലി തട്ടിപ്പ് പെരുകുന്നു: കെണിയില്‍പെടരുതെന്ന് കേരളാ പൊലീസ്, വിവരങ്ങളും പുറത്തുവിട്ടു

police

സംസ്ഥാനത്ത് ജോലി തട്ടിപ്പ് വീണ്ടും പെരുകുന്നതായി കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴിയുള്ള ‍‍ഡാറ്റാ എന്‍ട്രി ജോബ് തട്ടിപ്പ് സംബന്ധിച്ചാണ് കേരളാ പൊലീസിന്റെ പുതിയ മുന്നറിയിപ്പ്. ഓണ്‍ലൈനായി ജോലി ചെയ്യാമെന്നും ഡിജിറ്റല്‍ ഇടപാടിലൂടെ ശമ്പളം നല്‍കാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ തൃശൂര്‍ സ്വദേശിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇയാളുടെ പേര് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഓൺലൈനായി ഡാറ്റ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ഡാറ്റ അയച്ച് നൽകുകയും അപ്രകാരം ഡാറ്റ എൻട്രി ജോലി പൂർത്തിയാക്കി ശമ്പളം അയക്കുന്നതിന് ടാക്സ് ഇനത്തിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുകയും ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതി രഞ്ജിത്തിനെയാണ് പിടികൂടിയത്. രഞ്ജിത്തിനെ തെലങ്കാനയില്‍നിന്നാണ് തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയത്. തൃശ്ശൂർ കിള്ളിമംഗലം മോസ്‌കോ സെന്റർ സ്വദേശിയാണ് ഇയാൾ.
പ്രതി ഉൾപ്പെടുന്ന തട്ടിപ്പു സംഘം വിവിധ സോഷ്യൽ മീഡിയകളിലൂടെ ഡാറ്റ എൻട്രി ജോലി ചെയ്‌താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് ഡാറ്റ അയച്ച് നൽകും. ഡാറ്റ എൻട്രി ജോലി പൂർത്തിയാക്കി ശമ്പളം ആവശ്യപ്പെടുന്ന സമയം നികുതി ഇനത്തിൽ തുക ആവശ്യപ്പെടുകയും, ആയതു നൽകിയാൽ മാത്രമേ ജോലി ചെയ്തതിന്റെ ശമ്പളം തരികയുള്ളൂ എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ശമ്പളം നല്കാതെ തട്ടിപ്പു നടത്തുന്നതാണ് ഇവരുടെ പ്രവർത്തന രീതി. ഇത്തരത്തിൽ പ്രതികൾ ആവശ്യപ്പെട്ട പ്രകാരം ഡേറ്റാ എന്‍ട്രി ചെയ്യുകയും ടാക്സ് ഇനത്തിൽ 35,100 രൂപ അയച്ചുകൊടുത്ത് തട്ടിപ്പിനിരയായ തൃശൂർ സ്വദേശിയായ ആൾ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി പ്രകാരം തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.


പോലീസ് സംഘം ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരാഴ്ചക്കാലം തങ്ങി നടത്തിയ അന്വേഷണത്തിനൊടുവിലാണ് തെലുങ്കാനയിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതികൾ കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങിലെ നിരവധിപേരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. മലയാളികളടങ്ങുന്ന തട്ടിപ്പുസംഘത്തിലെ മറ്റുള്ള പ്രതികളെ പറ്റി പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വരുന്ന തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ ജില്ലാ സൈബർ പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും പൊലീസ് പുറത്തുവിട്ട ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: Data entry job scams on the rise: Ker­ala police release infor­ma­tion to avoid falling into the trap

You may like this video also

Exit mobile version