Site iconSite icon Janayugom Online

ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് ഡാറ്റ ചോർച്ച; ടെലിഗ്രാമിനെതിരെ കേസ് നല്‍കി സ്റ്റാർ ഹെൽത്ത്

telegramtelegram

പോളിസി ഹോൾഡർമാരുടെ സ്വകാര്യ വിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ചോർത്താൻ മെസേജിംഗ് ആപ്പിലെ ചാറ്റ്ബോട്ടുകൾ ഹാക്കർ ഉപയോഗിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ടെലിഗ്രാമിനെതിരെ കേസ് നല്‍കി ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത്. യുഎസ്ലിസ്റ്റ് ചെയ്ത സോഫ്റ്റ്‌വെയർ സ്ഥാപനമായ ക്ലൗഡ്ഫ്ലെയർ ഇൻകോർപ്പറേഷനെതിരെയും സ്റ്റാർ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഒക്ടോബർ 25 ന് കേസ് പരിഗണിക്കും. കേസിൽ ക്സെൻസെൻ എന്ന ഹാക്കറിനെതിരെയും സ്റ്റാർ കേസെടുത്തിട്ടുണ്ട്. 

ചോ‌ർന്ന വിവരങ്ങൾ ആർക്കും വളരെ എളുപ്പത്തിൽ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, നികുതി വിശദാംശങ്ങൾ, ഐ ഡി കാർഡുകളുടെ പകർപ്പുകൾ, പരിശോധനാ ഫലങ്ങൾ, രോഗനിർണയ വിവരങ്ങൾ തുടങ്ങിയവ വാർത്താ ഏജൻസിക്ക് ഒരു ടെലിഗ്രാം അക്കൗണ്ടിലൂടെ ഡൗൺലോഡ് ചെയ്യാൻ സാധിച്ചു.

ചാറ്റ്‌ബോട്ടുകൾ കാരണമാണ് ടെലിഗ്രാമിൽ 900 ദശലക്ഷം സജീവ ഉപയോക്താക്കളെ ലഭിച്ചിട്ടുള്ളത്. എന്നാൽ, ഇതിലൂടെ പല തരത്തിലുള്ള ദുരുപയോഗങ്ങളും നടക്കുന്നുണ്ട്. നിരവധിപേർ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ പിടിയിലായിട്ടുമുണ്ട്. 31 ദശലക്ഷത്തിലധികം സ്റ്റാർ ഹെൽത്ത് ഉപഭോക്താക്കളുടെ 7.24 ടെറാബൈറ്റ് ഡാറ്റ ഈ ചാറ്റ്‌ബോട്ടുകൾ ചോർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ സൗജന്യമായാണ് ചാറ്റ്‌ബോട്ടുകൾ ടെലിഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നാൽ, ഈ വിവരങ്ങളെല്ലാം ചാറ്റ്‌ബോട്ടിന് ഏത് മാർഗത്തിലൂടെയാണ് ലഭിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവിനെ ഫ്രാൻസിൽ കഴിഞ്ഞ മാസം അറസ്റ്റുചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം ഡാറ്റ ചോര്‍ച്ച ഡുറോവ് നിഷേധിച്ചു. 

Exit mobile version