പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക മുടങ്ങാതിരിക്കാൻ മരണപ്പെട്ട അമ്മയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ചുവെച്ച മകൾ ജർമ്മനിയിൽ പിടിയിലായി. 100 വയസ്സിലധികം പ്രായമുള്ള സ്ത്രീയുടെ മമ്മി ചെയ്ത നിലയിലുള്ള മൃതദേഹം ബവേറിയയിലെ റുമാൻഫെഡിലുള്ള ഇവരുടെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതിമാസം ഏകദേശം 1,500 യൂറോ (ഏകദേശം 1.3 ലക്ഷം രൂപ) പെൻഷൻ തട്ടിയെടുക്കാനാണ് ഈ ക്രൂരത ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ എട്ട് വർഷമായി സോഫിയ എന്ന വൃദ്ധയ്ക്ക് ജന്മദിനാശംസകൾ നേരാൻ റുമാൻഫെഡ് മേയർ വെർണർ ട്രോയിബർ ശ്രമിച്ചിരുന്നെങ്കിലും മകൾ ഓരോ കാരണങ്ങൾ പറഞ്ഞ് അത് തടയുകയായിരുന്നു. ഒടുവിൽ സംശയം തോന്നിയ മേയർ പൊലീസിനെ വിവരമറിയിച്ചു. രണ്ട് വർഷം മുമ്പ് ചെക്ക് റിപ്പബ്ലിക്കിൽ വെച്ച് അമ്മ മരിച്ചുവെന്നാണ് മകൾ അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണകാരണമോ കൃത്യമായ തീയതിയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരണം നടന്നിട്ട് വർഷങ്ങളായെന്ന് മാത്രമേ സ്ഥിരീകരിക്കാൻ സാധിച്ചിട്ടുള്ളൂ. കൊലപാതക സാധ്യത പൊലീസ് തള്ളിക്കളഞ്ഞെങ്കിലും, പെൻഷൻ തുക തട്ടിയെടുക്കാൻ മൃതദേഹം ബോധപൂർവ്വം ഒളിപ്പിച്ചു എന്ന കുറ്റത്തിന് മകൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി.

