Site icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച കേസ്; മലപ്പുറത്ത് പിതാവിന് 133 വർഷം തടവുശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 133 വർഷം കഠിന തടവും 8.85 ലക്ഷം രൂപ പിഴയും ശിക്ഷ. പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളെ പലതവണ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മഞ്ചേരി സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എ എം അഷ്റഫ് ശിക്ഷിച്ചത്.
2021 നവംബർ മുതൽ 22 മാർച്ച് വരെ കാലയളവിൽ പതിമൂന്നുകാരിയായ മൂത്തമകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് എടവണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസ്. ഈ കേസിൽ ഇന്ത്യൻ ശിക്ഷാനിയമം 376, പോക്സോ ആക്ട് അഞ്ച് (എൽ), അഞ്ച് (എൻ) വകുപ്പുകള്‍ പ്രകാരം 40 വർഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ജെ ജെ ആക്ട് പ്രകാരം മൂന്നു വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. 

പതിനൊന്നുകാരിയായ കുട്ടിയെ പീഡിപ്പിച്ച രണ്ടാമത്തെ കേസിൽ 10 വർഷം കഠിന തടവും 1,85,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (രണ്ട്), 354 എ (മൂന്ന്), പോക്സോ ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് ശിക്ഷ.
പിഴ സംഖ്യ മുഴുവനും അതിജീവിതകൾക്ക് നൽകാന്‍ വിധിച്ച കോടതി, സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു.
പ്രതി അതിജീവിതരുടെ പിതാവാണെന്നതിനാൽ കേസ് അട്ടിമറിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും ഇടയുണ്ടെന്നുമെന്നതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ വിചാരണ പൂർത്തിയാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. റിമാന്റിൽ കിടന്ന കാലാവധി ശിക്ഷയിൽ ഇളവ് നൽകാനും കോടതി വിധിച്ചു. 

എടവണ്ണ ഇൻസ്പെക്ടറായിരുന്ന അബ്ദുൽമജീദ് ആണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസി. സബ് ഇൻസ്പെക്ടർമാരായ എൻ സൽമ, പി ഷാജിമോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. 

 

Eng­lish Sum­ma­ry: daugh­ters molesta­tion case the court sen­tenced the father to 123-years
You may also like this video

Exit mobile version