Site iconSite icon Janayugom Online

വൈക്കത്ത് പട്ടാപ്പകൽ മോഷണം; 13 പവൻ സ്വർണവും 11000 രൂപയും നഷ്ടപ്പെട്ടു

വൈക്കം തലയോലപ്പറമ്പിൽ വീടിന്റെ അടുക്കളവാതിൽ കുത്തി തുറന്ന് അകത്തു കയറി അലമാരയിൽ നിന്നു 13 പവൻ സ്വർണവും 11000 രൂപയും കവർന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തലയോലപ്പറമ്പിൽ മിഠായിക്കുന്നം തട്ടുംപുറത്ത് ടികെ മധുവിൻ്റെ വീട്ടിലാണ് പകൽ മോഷണം നടന്നത്. ടിവിപുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ മധുവും കോടതിയിലെ ജീവനക്കാരിയായ ഭാര്യ സവിതയും ഓഫീസിലും മകൾ സ്കൂളിലുമായിരുന്നു.

ഇന്നലെ വൈകുന്നേരം മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടു കുത്തി തുറന്ന് അലമാരയിലെ വസ്തുക്കൾ പുറത്തു വലിച്ചു വാരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മകൾ അറിയിച്ചതിനെ തുടർന്ന് മധുവും ഭാര്യയും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് മധു തലയോലപറമ്പ് പൊലീസിൽ പരാതി നൽകി. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.

മൂന്ന് ദിവസം മുന്‍പ് ബഡ്ഷീറ്റ് വിൽക്കാനായി ഇതര സംസ്ഥാനക്കാരൻ മിഠായിക്കുന്നിലെത്തിയതായി അയല്‍ക്കാര്‍ പറയുന്നു. മിഠായിക്കുന്നിലെ ഒരു വീട്ടിലെത്തിയപ്പോൾ ബഡ് ഷീറ്റ് വേണ്ടെന്ന് പറഞ്ഞ് വീട്ടമ്മ ഇയാളെ പറഞ്ഞു വിട്ടിരുന്നു. അടുത്ത ദിവസവും ഇയാൾ ഇതേ സ്ഥലത്ത് വരികയും മോഷണം നടന്ന മധുവിൻ്റെ വീട്ടുപരിസരത്ത് ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്തതായി അയല്‍വാസികള്‍ പറഞ്ഞു. വീടുകളിൽ ആളില്ലാത്ത കാര്യം പറഞ്ഞിട്ടും എന്തിനാണ് ഈ ഭാഗത്ത് ചുറ്റിത്തിരിയുന്നതെന്ന് ബഡ്ഷീറ്റ് വിൽപനക്കാരനോട് പരിസരവാസികൾ ചോദിച്ച് കയർത്തതിന് ശേഷമാണിയാൾ സ്ഥലം വിട്ടത്.

Eng­lish Summary:Daylight rob­bery at Waika­to; 13 Pawan gold and 11000 rupees were lost

You may also like this video

Exit mobile version