ഐപിഎല്‍ കിരീടവിജത്തിന് പിന്നാലെ ബംഗളൂവില്‍ ആര്‍സിബിയുടെ വിജയാഘോഷം നടത്തുന്നത് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിവരം ഡിസിപി എംഎന്‍ കരിബസവണ്ണ ഗൗഡ ഇതുസംബന്ധിച്ച് ഉന്നതഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയിരുന്നു. വിധാന്‍ സൗധയിലെ അനുമോദനച്ചടങ്ങില്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളും വന്‍ തോതില്‍ ആളുകള്‍ കൂടുന്നതും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് വിവരം . എന്നാല്‍ പരിപാടിയുമായി മുന്നോട്ട പോകാന്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ആരാധകര്‍ വിധാന്‍ സൗധയിലെത്താന്‍ സാധ്യതയുണ്ടെന്നും ആളുകളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് ഡിസിപിയുടെ കത്തില്‍ പറഞ്ഞിരുന്നത്.
ആര്‍സിബി കിരീടം നേടിയതിന് പിന്നാലെ ജൂണ്‍ നാലിന് രാവിലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചത്. പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റീഫോംസ് വകുപ്പിനാണ് കത്തെഴുതിയിരുന്നത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് രാജ്യമെമ്പാടും വലിയ ആരാധക പിന്തുണയുള്ളതിനാൽ, വിധാന്‍ സൗധയിൽ വെച്ച് അനുമോദനം സംഘടിപ്പിക്കുന്നത് ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരെ ആകർഷിക്കാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കുറവ് കാരണം സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. കത്തിൽ പറയുന്നു. അതേസമയം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങളെ ഗൗരവമായി പരിഗണിച്ചില്ല.
സുരക്ഷയൊരുക്കാൻ ആവശ്യമായ സമയം പൊലീസിന് ലഭിക്കാത്തതും വിനയായതായാണ് വിലയിരുത്തൽ. ജൂണ്‍ നാലാം തീയതി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേയ് നാലാം തീയതി വൈകുന്നേരം അഞ്ചുമണിയോടെ വിധാന്‍ സൗധയിലേക്കാണ് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. റോഡിലും പരിസരങ്ങളിലും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്വീകരണപരിപാടി കഴിയാറായപ്പോഴേക്കും മഴ പെയ്തു. തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കേയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നില്‍ തിക്കുംതിരക്കുമുണ്ടായത്. മൂന്നു ലക്ഷത്തിലധികം ആളുകള്‍ ഇവിടേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ പൊലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. അപകടത്തിനു പിന്നാലെ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡ് റദ്ദാക്കിയിരുന്നു. സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ജൂണ്‍ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ, സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

