Site icon Janayugom Online

ചുമമരുന്ന് കഴിച്ച് കുട്ടികളുടെ മരണം; ഇന്ത്യ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

വിവാദമായ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകളിൽ ഉപയോഗിക്കുന്ന നിർണായക അസംസ്കൃത വസ്തുക്കൾ എവിടെനിന്നും ലഭിച്ചുവെന്നതില്‍ ദുരൂഹത. ഗാംബിയയിൽ 70 ലധികം കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ഉപയോഗിച്ച മരുന്നിന്റെ ഉറവിടം അജ്ഞാതമായി തുടരുകയാണ്. സിറപ്പുകളുടെ നിര്‍മ്മാണത്തിനുള്ള പ്രൊപിലീൻ ഗ്ലൈക്കോളി (പിജി) ന് പകരം വാഹനങ്ങളുടെ ബ്രേക്ക് ഫ്ലൂയിഡിൽ ഉപയോഗിക്കുന്ന എഥിലീൻ ഗ്ലൈക്കോളും (ഇജി) ഡൈതലീൻ ഗ്ലൈക്കോളും (ഡിഇജി) മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിറപ്പുകളില്‍ കണ്ടെത്തിയിരുന്നു. പ്രൊപിലീൻ ഗ്ലൈക്കോളിന്റെ പകുതിയില്‍ താഴെയാണ് ഇതിന് വില. 

സിറപ്പുകളിൽ ഉപയോഗിക്കുന്ന പ്രൊപിലീൻ ഗ്ലൈക്കോൾ ഡൽഹി ആസ്ഥാനമായുള്ള ഫാർമ-സപ്ലൈസ് കമ്പനിയായ ഗോയൽ ഫാർമകെമിൽ നിന്നാണ് ലഭിച്ചതെന്നും ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ എസ്കെസി കോ ലിമിറ്റഡിൽ നിന്ന് ഇറക്കുമതി ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം ദക്ഷിണകൊറിയന്‍ കമ്പനി ഇക്കാര്യം നിഷേധിക്കുന്നു. മെയ്ഡനോ ഗോയലിനോ തങ്ങള്‍ മരുന്നുചേരുവ നല്‍കിയിട്ടില്ലെന്ന് എസ്‌കെസി പറയുന്നു. 

താൻ ഈ ചേരുവ വാങ്ങിയത് എസ്കെസിയിൽ നിന്ന് നേരിട്ട് അല്ലെന്നും സീൽ ചെയ്ത ബാരലുകളിലാണെന്നും ഗോയല്‍ ഫാര്‍മകെം ഉടമയായ ശരദ് ഗോയൽ കഴിഞ്ഞദിവസം വെളിപ്പെടുത്തി. മുംബൈയിലെ അജ്ഞാതനായ ഒരു ഇടനിലക്കാരൻ വഴിയാണ് തങ്ങള്‍ക്ക് ഇത് ലഭിച്ചതെന്നും ഗോയല്‍ പറയുന്നു.
ഗാംബിയയും ലോകാരോഗ്യ സംഘടനയും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇന്ത്യ കൈമാറിയ വിവരങ്ങളുടെ അപര്യാപ്തത കാരണം അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഗാംബിയയില്‍ മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും അഞ്ചുവയസില്‍ താഴെയുള്ളവരാണ്. ചിലര്‍ സിറപ്പുകൾ കഴിച്ച് ദിവസങ്ങൾക്കുള്ളിൽ വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ബാധിച്ച് മരണമടയുകയായിരുന്നു. തുടരെയുണ്ടാകുന്ന ആരോപണങ്ങള്‍ ഇന്ത്യന്‍ മരുന്ന് വിപണിക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കുമേല്‍ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മാര്‍ഷല്‍ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിതരണം ചെയ്ത ചുമമരുന്നുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 

Eng­lish Summary;Death of chil­dren after tak­ing cough med­i­cine; WHO says India is not shar­ing information

You may also like this video

Exit mobile version