പലസ്തീന്‍ എംബസിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി മുകുള്‍ ആര്യയുടെ പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം. ഈ മാസം ഏഴിനാണ് റാമല്ല സിറ്റിയിലെ എംബസി ഓഫീസിനുള്ളില്‍ മുകുള്‍ ആര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മകന്റെ മരണകാരണം കണ്ടെത്താന്‍ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് മുകുള്‍ ആര്യയുടെ അമ്മ റോഷന്‍ ലത ആര്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും ജസ്റ്റിസ് രജ്നിഷ് ഭട്നാഗറിന്റെ ഉത്തരവില്‍ പറയുന്നു. മുകുള്‍ ആര്യയുടെ കുടുംബത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പലസ്തീൻ നീതിന്യായ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മരണം നടന്ന് ഒരാഴ്ചയിലേറെയായതിനാൽ യഥാർത്ഥ മരണകാരണം കണ്ടെത്തുന്നതിന് എത്രയും വേഗം രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 37 കാരനായ മുകുൾ ആര്യ 2008ലാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. 2021 ഏപ്രിലിൽ റാമല്ലയിൽ ഇന്ത്യൻ അംബാസിഡറായി സേവനം ആരംഭിച്ചു.
English Summary: Death of diplomat; Postmortem will be done again
You may like this video also