ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന കെ രേഷ്മയുടെ മരണത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ യുവതി തൂങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിച്ചു. കാസർകോട് ചൗക്കിയിലെ വാടകവീട്ടിൽ തിങ്കളാഴ്ചയാണ് രേഷ്മയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം കണ്ടെത്താനായി രേഷ്മയുടെയും കൂടെ താമസിച്ചിരുന്ന ആൺ സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ഒരു വർഷമായി ആൺ സുഹൃത്തിനൊപ്പമാണ് രേഷ്മ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും സുഹൃത്തിന്റെ മൊഴിയിൽ അസ്വാഭാവികതയില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അഞ്ചു വർഷം മുൻപ് വിവാഹിതയായ രേഷ്മയെ ഭർത്താവ് ഉപേക്ഷിച്ചതാണ്. ആദ്യ ബന്ധത്തിൽ നാല് വയസ്സുള്ള ഒരു മകനുണ്ട്. കുട്ടി ആദൂരിലെ രേഷ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസം. രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും കണ്ടിരുന്നില്ലെന്നാണ് കുടുംബവും സുഹൃത്തുക്കളും നൽകിയ മൊഴി. കാസർകോടൻ ശൈലിയിലുള്ള സംസാരത്തിലൂടെയും പാചക, യാത്രാ വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ രേഷ്മ സ്വന്തമാക്കിയിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

