Site iconSite icon Janayugom Online

മലയാളികളുടെ മ രണം; അന്വേഷണത്തിന് അഞ്ചംഗ സംഘം

അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളും സുഹൃത്തും ഉള്‍പ്പെടെ മൂന്ന് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ അരുണാചല്‍ പൊലീസ് അഞ്ചംഗ സംഘത്തെ നിയോഗിച്ചു. ദമ്പതികളായ ദേവി, നവീന്‍ തോമസ്, ഇവരുടെ സുഹൃത്തായ ആര്യ എന്നിവരെയാണ് കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്ക് സംശയിക്കുന്നതായാണ് അരുണാചല്‍ പൊലീസിന്റെ വിശദീകരണം. കേരള പൊലീസുമായി സഹകരിച്ച് തുടര്‍ അന്വേഷണം നടത്തുമെന്ന് ഇറ്റാനഗര്‍ എസ് പി കെനി ബാഗ്ര അറിയിച്ചു. നവീന്‍ മറ്റുള്ളവരെ ദേഹം മുറിച്ച് കൊലപ്പെടുത്തിയ ശേഷം സമാന രീതിയില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. 

ഒരു കുടുംബം എന്ന നിലയ്ക്കാണ് മൂവരും ചേര്‍ന്ന് മുറി എടുത്തത്. മുറി എടുക്കാന്‍ നല്‍കിയത് നവീന്‍ തോമസിന്റെ രേഖകള്‍ മാത്രമാണ്. മാര്‍ച്ച് 28ന് മുറി എടുത്തതിന് ശേഷം മൂന്ന് ദിവസം ഇവര്‍ യാത്ര പോയി. ഏപ്രില്‍ ഒന്നിനാണ് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലാതായത്. നവീന്‍ തോമസ്-ദേവി ദമ്പതികള്‍ വര്‍ഷങ്ങളായി മരണാനന്തര ജീവിതത്തെപ്പറ്റി പഠിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. ഈ ആശയത്തില്‍ ആകൃഷ്ടരായതോടെയാണ്, ആയുര്‍വേദ ഡോക്ടര്‍മാരായ രണ്ടു പേരും ആ ജോലി ഉപേക്ഷിച്ചതെന്നും പൊലീസ് സംശയിക്കുന്നു. ജോലി ഉപേക്ഷിച്ച് കൃഷി നടത്താന്‍ തീരുമാനിച്ചതിനെ ബന്ധുക്കള്‍ എതിര്‍ത്തതോടെയാണ് ഇവര്‍ ദേവിയുടെ വീട്ടില്‍നിന്നും വാടകവീട്ടിലേക്ക് മാറിയതെന്നും പറയപ്പെടുന്നു. പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവനാണ് ദേവിയുടെ അച്ഛന്‍. ജര്‍മ്മന്‍ ഭാഷ പഠിച്ച ദേവി സ്വകാര്യ സ്കൂളില്‍ ജര്‍മ്മന്‍ അധ്യാപികയായ ശേഷമാണ്, ഫ്രഞ്ച് അധ്യാപികയായ ആര്യയെ പരിചയപ്പെട്ടത്. ദേവി അധ്യാപക ജോലി ഉപേക്ഷിച്ചുവെങ്കിലും ആര്യയുമായുള്ള സൗഹൃദം തുടര്‍ന്നു. അടുത്ത മാസം ഏഴിന് ആര്യയുടെ വിവാഹം തീരുമാനിച്ചിരുന്നു. ആഭരണവും വസ്ത്രങ്ങളും വരെ ഇതിനു വേണ്ടി എടുത്തിരുന്നു. 

മരണാനന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ ആദ്യം പഠിച്ചത് നവീന്‍ തോമസായിരുന്നു. പിന്നീട് മറ്റ് രണ്ടുപേരും ഇതില്‍ ആകൃഷ്ടരാകുകയായിരുന്നു. ഇവരുടെ മൊബൈലിലെ രേഖകളെല്ലാം നശിപ്പിച്ചിച്ച നിലയിലാണ്. ആര്യയുടെ കഴുത്തിനും ദേവിയുടെയും നവീന്റെയും കൈയിലുമാണ് മുറിവുകള്‍. രക്തം കട്ടപിടിക്കാതിരിക്കാനള്ള ഗുളികകള്‍ ഇവര്‍ കഴിച്ചിരുന്നു. ബാക്കി വന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൂവരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ദേവിയുടെയും ആര്യയുടെയും മൃതദേഹം തിരുവനന്തപുരത്തും നവീന്‍ തോമസിന്റെ മൃതദേഹം നെടുമ്പാശേരിയിലേക്കുമാകും എത്തിക്കുക. 

Eng­lish Sum­ma­ry: Death of the Malay­alees; A five-mem­ber team to investigate

You may also like this video

Exit mobile version