അമ്പലത്തറ എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കടത്താൻ ഉപയോഗിച്ച ജീപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബിജു പൗലോസ് ഉപയോഗിച്ചിരുന്ന ജീപ്പാണ് ബന്തടുക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
2010 ജൂൺ ആറിനാണ് അമ്പലത്തറ എണ്ണപ്പാറ സ്വദേശിയായ 17 വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയെ കാണാതായത്. കാഞ്ഞങ്ങാട് നഴ്സറി ടീച്ചർ പരിശീലനത്തിന് എത്തിയ പെൺകുട്ടിയെ താമസസ്ഥലത്തുനിന്നാണ് കാണാതായത്. ഏകദേശം 15 വർഷങ്ങൾക്കുശേഷം പെൺകുട്ടി മരിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. കേസിലെ പ്രതിയായ പാണത്തൂർ ബാപ്പുങ്കയത്തെ ബിജു പൗലോസ് ഉപയോഗിച്ചിരുന്ന ജീപ്പാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പെൺകുട്ടി കാഞ്ഞങ്ങാട് മഡിയനിലെ സ്വന്തം നിലയിൽ വാടകക്കെടുത്തു താമസിച്ചിരുന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നും, തുടർന്ന് മൃതദേഹം ഈ ജീപ്പിൽ കയറ്റി പാണത്തൂർ പവിത്രംകയത്ത് എത്തിച്ച് പുഴയിൽ ചവിട്ടിത്താഴ്ത്തിയെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ, ഇത് കൊലപാതകമാണോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. അതേസമയം, പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി കോടതി തള്ളി.

