Site iconSite icon Janayugom Online

ബലാത്സംഗക്കേസ് പ്രതികള്‍ക്ക് വധശിക്ഷ; പത്ത് ദിവസത്തിനകം നിയമസഭാ ചേര്‍ന്ന് ബില്ല് പാസാക്കുമെന്ന് മമതാ ബാനര്‍ജി

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളിൽ ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ ബില്‍ പാസാക്കിയ ശേഷം ഗവർണർ സി.വി ആനന്ദ ബോസിന്റെ അംഗീകാരത്തിനായി അയക്കും. എന്നാൽ ബിൽ പാസാക്കുമോയെന്നതിൽ സംശയമുണ്ട്. അല്ലാത്തപക്ഷം രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മമത പറഞ്ഞു. ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഷയത്തിൽ പശ്ചിമബംഗാളിൽ ബിജെപി. ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചത്തെ കൊൽക്കത്ത സെക്രട്ടേറിയേറ്റ് മാർച്ചിനു നേർക്കുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി ബുധനാഴ്ച സംസ്ഥാനത്ത് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്. വിവിധ മേഖലകളിൽ ബിജെപി പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. പുലർച്ചെ മുതൽ റോഡുകളും റെയിൽവേ ട്രാക്കുകളും പ്രതിഷേധക്കാർ തടഞ്ഞു. മുൻ രാജ്യസഭാ എംപി രൂപ ഗാംഗുലി, എംഎൽഎ അഗ്നിമിത്ര പോൾ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Death penal­ty for rape accused; Mama­ta Baner­jee said that the assem­bly will pass the bill with­in 10 days

Exit mobile version