Site icon Janayugom Online

ഖത്തറിൽ എട്ട്‌ ഇന്ത്യക്കാരുടെ വധശിക്ഷ ഇളവ്‌ ചെയ്‌ത്‌ കോടതി

ദഹ്‌റ ഗ്ലോബൽ കേസിൽ എട്ട് ഇന്ത്യൻ മുൻ നാവികസേനാംഗങ്ങൾക്ക്‌ ഖത്തർ കോടതി വിധിച്ച വധശിക്ഷ ഇളവ് ചെയ്‌തു. ഇവരുടെ വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോർട്ട്. ശിക്ഷ കുറച്ചതിനെക്കുറിച്ചുള്ള വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും ഖത്തർ അധികൃതരുമായി ഇടപഴകുന്നത് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മലയാളിയായ രാഗേഷ്‌, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്‌ത, അമിത് നാഗ്‌പാൽ, സൗരഭ് വസിഷ്‌ഠ് എന്നിവരെയാണ്‌ കോടതി ശിക്ഷിച്ചിരുന്നത്‌.

“ഖത്തറിലെ ഞങ്ങളുടെ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങൾക്കൊപ്പം ഇന്ന് അപ്പീൽ കോടതിയിൽ ഹാജരായിരുന്നു. വിഷയത്തിന്റെ തുടക്കം മുതൽ ഞങ്ങൾ അവർക്ക് ഒപ്പം നിന്നു, എല്ലാ നിയമ സഹായങ്ങളും ഞങ്ങൾ തുടർന്നും നൽകും. ഖത്തർ അധികാരികളുമായി വിഷയം ചർച്ചചെയ്യും,” ആഭ്യന്തര മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

ചാരവൃത്തി കുറ്റത്തിനാണ്‌ ഇവരെ കോടതി ശിക്ഷിച്ചത്‌. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്.

Eng­lish Sum­ma­ry: Death Penal­ty Of 8 Indi­an Sailors In Qatar Reduced To Jail Term
You may also like this video

Exit mobile version