Site iconSite icon Janayugom Online

വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച് തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം

വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച് തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം. 97 തേജസ് മാര്‍ക്ക് 1 യുദ്ധ വിമാനങ്ങളാണ് വാങ്ങുക. ഇതിനായി 62,000 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച് എഎല്‍) നിന്നാണ് യുദ്ധവിമാനങ്ങള്‍ വാങ്ങുക. ഇതിനായുള്ള കരാര്‍ ഉടന്‍ ഒപ്പിടും. കാലപ്പഴക്കം ചെന്ന മിഗ്-21 യുദ്ധവിമാനങ്ങള്‍ സേനയില്‍നിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ്. ഇതിന് പകരമാണ്‌ തേജസ് വിമാനങ്ങളെത്തുക. 

97 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ വരുന്നതോടെ തദ്ദേശീയ വിമാന നിര്‍മാണത്തിലൂടെ രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ക്കും വലിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇതിനുമുമ്പ് 40 തേജസ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. ഇതിനെ അപേക്ഷിച്ച് മാര്‍ക്ക് 1 പതിപ്പ് സാങ്കേതികമായി കൂടുതല്‍ മികച്ചവയാണ്. 

മെച്ചപ്പെട്ട ഏവിയോണിക്‌സ്, റഡാര്‍ എന്നിവയാണ് തേജസ് മാര്‍ക്ക് 1 എ‑യുടെ പ്രത്യേകതകള്‍. ഇതിനുപുറമെ വിമാനത്തിന്റെ 65 ശതമാനവും തദ്ദേശീയമായി നിര്‍മിച്ച ഘടകങ്ങളാണ്. തേജസിന്റെ മാര്‍ക്ക് 2 പതിപ്പിന്റെ വികസനം അന്തിമഘട്ടത്തിലാണ്. തേജസ് മാര്‍ക്ക് 2‑വിന്റെ 200 യൂണിറ്റുകള്‍ വ്യോമസേന വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ, നിലവില്‍ പ്രോട്ടോടൈപ്പ് ഘട്ടത്തിലുള്ള എഎംസിഎയുടെ ഉത്പാദനം തുടങ്ങിയാല്‍ 200 വിമാനങ്ങള്‍ വ്യോമസേന വാങ്ങിയേക്കും. 

Exit mobile version