Site iconSite icon Janayugom Online

മാനനഷ്ടക്കേസ്: തെളിവായി സമർപ്പിച്ച സിഡികൾ വിവർത്തനം ചെയ്യാൻ 10 ലക്ഷം രൂപ നൽകണമെന്ന് ധോണിയോട് ഹൈക്കോടതി

ഐപിഎൽ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാറിനെതിരെ ഫയൽ ചെയ്ത 100 കോടി രൂപയുടെ മാനനഷ്ടക്കേസിൽ, തെളിവായി സമർപ്പിച്ച സിഡികളിലെ വിവരങ്ങൾ വിവർത്തനം ചെയ്യുന്നതിനായി 10 ലക്ഷം രൂപ നൽകാൻ എം എസ് ധോണിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആർ എൻ മഞ്ജുളയാണ് ഈ നിർദ്ദേശം നൽകിയത്.

ഹിന്ദിയിലുള്ള വാർത്താ ക്ലിപ്പിംഗുകളും സംവാദങ്ങളും ഉൾപ്പെടുന്ന സിഡികളിലെ വിവരങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും പകർത്തി എഴുതുകയും ചെയ്യുന്നതിനാണ് ഈ തുക. ഇത് സങ്കീർണ്ണമായ പ്രവൃത്തിയാണെന്നും ഒരു ഇന്റർപ്രെറ്ററും ടൈപ്പിസ്റ്റും ഏകദേശം മൂന്ന് മുതൽ നാല് മാസം വരെ ഇതിനായി മുഴുവൻ സമയവും ജോലി ചെയ്യേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു. സാധാരണഗതിയിൽ പരാതിക്കാരനാണ് ഇത്തരം രേഖകൾ വിവർത്തനം ചെയ്ത് കോടതിയിൽ നൽകേണ്ടതെങ്കിലും, പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് കോടതിയുടെ ഔദ്യോഗിക സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാലാണ് ഈ തുക ഈടാക്കുന്നത്.

മാർച്ച് 12നകം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിലീഫ് ഫണ്ടിലേക്ക് ഈ തുക അടയ്ക്കാനാണ് നിർദ്ദേശം. 2013ലെ ഐപിഎൽ ഒത്തുകളി വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ചാണ് 2014ൽ ധോണി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ കേസിലെ വിചാരണ ആരംഭിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

Exit mobile version