Site icon Janayugom Online

ഹര്‍ത്താല്‍ ജപ്തിയിലെ വീഴ്ച; 18 പേർക്കെതിരായ നടപടി പിൻവലിക്കാൻ ഉത്തരവ്

പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ ചില സ്ഥലങ്ങളിൽ വീഴ്ച പറ്റിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. രജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യു കമ്മിഷണർ നടപടികൾ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സർവ്വേ നമ്പർ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവുകൾ സംഭവിച്ചത്. 

പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെയും ഹർത്താലിന് മുമ്പേ മരിച്ചവരുടെയുമടക്കം സ്വത്തു കണ്ടുകെട്ടിയതിൽ ഉൾപ്പെട്ടു. ഇതേത്തുടർന്ന് നടപടികൾ നിർത്തി വയ്ക്കാൻ ലാൻഡ് റവന്യു കമ്മിഷണർക്കും പൊലീസ് മേധാവിയ്ക്കും നിർദേശം നൽകി. പിശകുകൾ തിരുത്തുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജനുവരി 18 ന് മുമ്പ് അടിയന്തര നടപടിക്ക് ഹൈക്കോടതി കർശന നിർദേശം നൽകിയതിനാൽ വേഗത്തിൽ ഇതു പൂർത്തിയാക്കുകയായിരുന്നുവെന്നും സർക്കാർ അറിയിച്ചു. 

തെറ്റായ നടപടികൾ പിൻവലിക്കണമെന്ന് കേസിൽ കക്ഷി ചേർന്ന മലപ്പുറത്തെ യൂസഫ് അടക്കമുള്ളവർ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
മലപ്പുറത്തെ ടി പി യൂസഫ് അടക്കം 18 പേർക്കെതിരായ നടപടി പിൻവലിക്കാനാണ് നിർദേശം. തെറ്റായി പട്ടികയിൽ വന്നവരുടെ വിശദാംശം അറിയിക്കാനും കോടതി നിർദേശം നൽകി. ഇതിനിടെ റസ്റ്റ് ഹൗസിലൊരുക്കിയ താൽക്കാലിക സൗകര്യങ്ങളിൽ ക്ലെയിം കമ്മിഷണർ അതൃപ്തി അറിയിച്ചു. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. കേസ് ഈമാസം 20ന് വീണ്ടും പരിഗണിക്കും.

Eng­lish Summary:Default in for­fei­ture of har­tal; Order to with­draw action against 18 persons

You may also like this video

Exit mobile version