Site iconSite icon Janayugom Online

ആഗോളതലത്തിൽ വനനശീകരണം വര്‍ധിക്കുന്നു; ഏറ്റവും മുമ്പില്‍ ബ്രസീല്‍

ആഗോളതലത്തിൽ വനനശീകരണ നിരക്ക് ഉയരുന്നതായി കണക്കുകൾ. മനുഷ്യന്റെ ഇടപെടൽ മൂലമുണ്ടായ വനനശീകരണത്തിന്റെ നിരക്കിൽ 2021നെ അപേക്ഷിച്ച് 2022ൽ 3.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓരോ മിനിറ്റിലും 11 ഫു­ട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിലുള്ള വനങ്ങളാണ് നഷ്ടമായതെന്ന് ഗ്ലോബൽ ഫോറസ്റ്റ് വാച്ച് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. 2021ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (കോപ് 26) പ്രാഥമിക ലക്ഷ്യം 2030ഓടെ വനനഷ്ടവും ഭൂമി നശീകരണവും തടയുകയായിരുന്നു. ഗ്ലാ­സ്‌ഗോ പ്രഖ്യാപനം എന്ന പേരിലറിയപ്പെടുന്ന കരാറിൽ നൂറിലധികം ലോകനേതാക്കളാണ് അന്ന് ഒപ്പിട്ടത്.

കഴിഞ്ഞ വർഷമുണ്ടായ വനനശീകരണ കണക്കിൽ ബ്രസീലാണ് ഏറ്റവും മുമ്പില്‍. മുൻ പ്രധാനമന്ത്രി ജെയ്ർ ബൊൾസെനാരോയുടെ നയങ്ങളാണ് ഇതിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയുടെ കണക്കനുസരിച്ച്, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 2021നെ അപേക്ഷിച്ച് 2022ൽ പത്ത് ശതമാനം വനം നശിച്ചു. നാല് ദശലക്ഷം ഹെക്ടറിലുള്ള വനമാണ് വെട്ടുകയോ കത്തിക്കുകയോ ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വാർഷിക ഫോസിൽ ഇന്ധന ഉപയോഗത്തിന് തുല്യമായ കാർബൺ ഡൈ ഓക്‌സൈഡാണ് ഇതിലൂടെ അന്തരീക്ഷത്തിലെത്തിയത്. 

അതേസമയം, ഇന്തോനേഷ്യ, ബൊളീവിയ എന്നീ രാജ്യങ്ങൾ ഗ്ലാസ്‌ഗോ ഉടമ്പടിയിലെ പ്രഖ്യാപനത്തിന് അനുസൃതമായി നടപടികള്‍ സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. വിവിധ നടപടികളിലൂടെ വനസംരക്ഷണത്തിൽ വലിയ ചുവടുവയ്പാണ് ഇന്തോനേഷ്യ നടത്തുന്നതെന്നും പഠനം പറയുന്നു. 2016ല്‍ വനനശീകരണ കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ച ശേഷമുള്ള ഏറ്റവും കുറവ് നശീകരണമാണ് ഇ­ന്തോനേഷ്യയിൽ സമീപ വർഷങ്ങളിൽ രേഖപ്പെടുത്തിയത്. സമാനമായ നടപടികളാണ് ബൊളീവിയന്‍ സര്‍ക്കാരും സ്വീകരിക്കുന്നത്. ഗ്ലാസ്ഗോ ഉടമ്പടിയിൽ ബൊളീവിയ ഒപ്പുവച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. 

സാറ്റ‍്‍ലെെറ്റ് ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രധാനമായും വനനശീകരണ കണക്കുകൾ ശേഖരിക്കുന്നത്. രണ്ടുതരത്തിലാണ് വനനശീകരണം ഉണ്ടാകുന്നത്. ഒന്ന്, മനുഷ്യന്റെ ഇടപെടലും രണ്ടാമത്തേത് പ്രകൃതി ദുരന്തങ്ങൾ കാ­രണവും. ബ്രസീൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകൾ വലിയ അളവിൽ ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നവയാണ്. വലിയ പഴക്കമുള്ള ഈ വനങ്ങളുടെ നശീകരണം ആഗോള താപനില വർധിപ്പിക്കും. ഭൂമിയിലെ ജൈവവൈവിധ്യത്തെയും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെയും ഈ മേഖലകളിലെ വനനശീകരണം പ്രതികൂലമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary:Deforestation is increas­ing glob­al­ly; Brazil first

You may also like this video

Exit mobile version