വായുമലിനീകരണം ദിനംപ്രതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഭരണാധികാരികള്‍ ഇടപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം. ‘കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ’ എന്ന സംഘടനയിലെ പ്രവർത്തകരാണ് ഇന്ത്യാഗേറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്നത്. ഡൽഹി സർവകലാശാലയിലെയും ജെഎൻയുവിലെയും വിദ്യാർഥികളാണിവർ. പ്രതിഷേധത്തില്‍ സീ ഹെക്സഗൺ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ആംബുലൻസടക്കമുള്ള അവശ്യസർവ്വീസുകൾ തടസപ്പെട്ടതോടെ സംഭവത്തില്‍ പൊലീസ് ഇടപ്പെടുകയായിരുന്നു.
വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹിയിലെ ജീവിതം ദുസ്സഹമായി തുടരുകയാണ്. സാഹചര്യം വഷളായതോടെ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ, ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻപ്ലാൻ (ഗ്രാപ്) നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്.
നടപടികള്‍ പ്രകാരം ഗ്രാപ് സൂചിക 400 കടന്ന് ഗുരുതര വിഭാഗത്തിലെത്തിയാൽ ഓഫീസുകളിലെ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നല്‍കുമെന്നാണ് വ്യവസ്ഥ. സൂചിക 301 മുതൽ 400 വരെയുള്ള വളരെ മോശം വിഭാഗത്തിലുള്ളപ്പോൾ സർക്കാർ, മുനിസിപ്പൽ ഓഫീസുകളുടെ സമയക്രമം മാറ്റുന്നതിൽ തീരുമാനമെടുക്കണമെന്നുമാണ് വ്യവസ്ഥ.
നിലവിൽ ഗ്രാപ് ‑മൂന്ന് നിയന്ത്രണങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഗ്രാപ്-നാല് നിയന്ത്രണങ്ങൾ കൂടി നടപ്പാക്കാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിന് നിർദേശം നൽകിയത്.

