നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും, വ്യക്തിയുടെ അവകാശം ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അനധികൃതമായി ഉപയോഗിച്ച ഐശ്വര്യയുടെ ചിത്രങ്ങൾ വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാനും കോടതി നിർദേശിച്ചിട്ടുണ്ട്. വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐശ്വര്യ റായ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നുണ്ടെന്ന് അവരുടെ അഭിഭാഷകൻ സന്ദീപ് സേഥി കോടതിയെ അറിയിച്ചിരുന്നു. അനുമതിയില്ലാതെ ഫോട്ടോകൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ഗൂഗിളിന് നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

