Site iconSite icon Janayugom Online

ഡല്‍ഹി ജലക്ഷാമം തുടരുന്നു; ഹരിയാന ഷട്ടറുകള്‍ പൂര്‍ണമായി അടച്ചു

വെള്ളം തുറന്നുവിടാതിരിക്കാൻ ഹത്‌നികുണ്ഡ് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഡല്‍ഹി ജലവിഭവ മന്ത്രി അതിഷി മര്‍ലെന. അണക്കെട്ടില്‍ ആവശ്യത്തിലേറെ വെള്ളമുണ്ടായിട്ടും ഹരിയാന ഡല്‍ഹിയിലേക്ക് ജലം തുറന്ന് വിടാന്‍ തയ്യാറാകുന്നില്ലെന്നും അതിഷി എക്സിലൂടെ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. 

അതേസമയം വെള്ളമാവശ്യപ്പെട്ട് അതിഷി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഭോഗലിലെ ശിവ്മന്ദിറിന് എതിർവശത്തുള്ള ഇടുങ്ങിയ തെരുവിലെ ടെന്റിലാണ് അതിഷിയുടെ ജലസത്യഗ്രഹം. ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിദിനം 100 എംജിഡി വെള്ളമാണ് എത്തുന്നത്. ഇത് ജലക്ഷാമം സൃഷ്ടിക്കുകയും 28 ലക്ഷത്തിലധികം ആളുകള്‍ക്ക് അര്‍ഹമായ വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് അതിഷി പറഞ്ഞു. 

ഹരിയാന സര്‍ക്കാര്‍ വെള്ളം വിട്ടുകൊടുക്കും വരെ ഞാന്‍ അനിശ്ചിതകാല നിരാഹാരമിരിക്കും. ജലവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ ക്ഷാമം പരിഹരിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തി. പക്ഷേ, ഹരിയാന സർക്കാർ ഒരുതരത്തിലും സഹകരിക്കുന്നില്ല. ജനങ്ങളോട് അവർ മാനുഷികപരിഗണന പോലും കാണിക്കുന്നില്ലെന്നും അതിഷി പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാക്കള്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ വി കെ സക്സേനയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.

Eng­lish Summary:Delhi water short­age con­tin­ues; Haryana shut­ters are com­plete­ly closed

You may also like this video

Exit mobile version