Site iconSite icon Janayugom Online

ഡെൽസി റോഡ്രിഗസ്: മഡുറോയുടെ വിശ്വസ്ത

നിക്കോളാസ് മഡുറോയെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയതിനു പിന്നാലെ വെനസ്വേലന്‍ സര്‍ക്കാര്‍ അനിശ്ചിതത്വത്തിലായപ്പോള്‍ അമേരിക്കൻ ധിക്കാരത്തിന് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി അധികാരമേറ്റിരിക്കുകയാണ്. ഭരണനിർവഹണത്തിന്റെ തുടർച്ച ഉറപ്പാക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ഡെൽസി റോഡ്രിഗസിന് എല്ലാ അധികാരങ്ങളും നൽകിക്കൊണ്ടാണ് സുപ്രീം കോടതി അവരെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. 2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഡെൽസി റോഡ്രിഗസ് മഡുറോയുടെ അടുത്ത വിശ്വസ്തയാണ്. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം തന്നെ ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ്. ഇത് രാജ്യത്തെ പ്രധാനവ്യക്തികളിൽ ഒരാളാക്കി മാറ്റി. സർക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചിരുന്ന വ്യക്തികൂടിയായ റോഡ്രിഗസിനെ ‘കടുവ’ എന്നായിരുന്നു മഡുറോ വിശേഷിപ്പിച്ചിരുന്നത്. 

1969 മേയ് 18ന് കാരക്കാസിലാണ് ഡെൽസി റോഡ്രിഗസിന്റെ ജനനം. 1970കളിൽ ലിഗ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ല പോരാളി ജോർജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെൽന റോഡ്രിഗസ്. 2013ൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രിയായിരുന്നു. 2014–17 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനിസ്വേലയെ പ്രതിനിധീകരിച്ചു. 2024 ഓഗസ്റ്റിലാണ് എണ്ണ മന്ത്രാലയം റോഡ്രിഗസിന് നൽകുന്നത്. വെനസ്വേലയുടെ എണ്ണ വ്യവസായത്തിന്മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയും ഡെൽസി റോഡ്രിഗസിനായിരുന്നു. വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993 ൽ ബിരുദം നേടി. പഠന കാലത്ത് തന്നെ വിദ്യാഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. 

Exit mobile version