Site iconSite icon Janayugom Online

ഉത്സവച്ചന്തകൾക്ക് അനുമതി നിഷേധം: വിശദീകരണം തേടി കോടതി

റംസാൻ ‑വിഷു ആഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന ഉത്സവച്ചന്തകൾക്ക് അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി ഹൈക്കോടതി. അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലെത്തിക്കാനായി ആരംഭിക്കാനിരുന്ന ഉത്സവച്ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്.
മുൻവർഷങ്ങളിലേതു പോലെ റംസാൻ‑വിഷു ചന്തകൾ തുടങ്ങാൻ ഫെബ്രുവരി 16ന് തീരുമാനമെടുത്തതാണെന്നും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഏപ്രിൽ എട്ടു മുതൽ 14 വരെ സംസ്ഥാനത്തൊട്ടാകെ 250 ഉത്സവച്ചന്തകൾ തുറക്കാനാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. സബ്സിഡിക്കായി സർക്കാർ അഞ്ച് കോടി രൂപ അനുവദിക്കുകയും ചെയ്തു. 14.74 കോടി രൂപ മുടക്കി 13 തരം സാധനങ്ങളും വാങ്ങി. 

മാർച്ച് ആറിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. റംസാൻ‑വിഷു ആഘോഷ സമയത്ത് സബ്സിഡിയോടെ പ്രത്യേക ചന്ത നടത്തുന്നത് വർഷങ്ങളായി തുടരുന്ന സർക്കാർ നയത്തിന്റെ ഭാഗമാണെന്നും അനുമതി നിഷേധിച്ച കമ്മിഷന്റെ ഉത്തരവ് സ്വേച്ഛാപരമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണനയിലുള്ള ഹർജി വ്യാഴാഴ്ച പരിഗണിക്കും.

Eng­lish Sum­ma­ry: Denial of per­mis­sion to fes­ti­val mar­kets: Court seeks explanation

You may also like this video

Exit mobile version