Site icon Janayugom Online

അവകാശികളില്ലാതെ നിക്ഷേപം 1. 45 ലക്ഷം കോടി

നോമിനികളെ ചേര്‍ക്കുന്നതിലെ വീഴ്ചയെ തുടര്‍ന്ന് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,45,762 കോടി രൂപ. പ്രൊവിഡന്റ് ഫണ്ടില്‍ 58,000 കോടി, എല്‍ഐസി-21,500 കോടി, മ്യൂചല്‍ ഫണ്ട്സ് ‑24,000 കോടി, ബാങ്ക് നിക്ഷേപം-42,272 കോടി രൂപയാണ് നോമിനിയെ അപ്ഡേറ്റ് ചെയ്യുന്നതിലെ വീഴ്ചയെ തുടര്‍ന്ന് അവകാശികളില്ലാതെ വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്നത്. അവകാശികളില്ലാത്ത ബാങ്കുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അടുത്തിടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. അക്കൗണ്ടുകളെ പ്രവര്‍ത്തനരഹിതമായവ, നിക്ഷേപങ്ങളുടെ അവകാശം ഉന്നയിക്കാത്തവ എന്നിങ്ങനെ തരംതിരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ആര്‍ബിഐ പരിഷ്‌കരിച്ചത്.

രണ്ട് വര്‍ഷത്തിലേറെയായി ഇടപാടുകള്‍ നടക്കാത്ത സേവിങ്സ്/ കറന്റ് അക്കൗണ്ടുകളെ പ്രവര്‍ത്തന രഹിതമായി കണക്കാക്കും. പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ആയി ക്ലെയിം ചെയ്യാത്ത ഡിപ്പോസിറ്റ് അക്കൗണ്ടിലെ ക്രെഡിറ്റ് ബാലന്‍സ് ആര്‍ബിഐയുടെ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്റ് അവയര്‍നെസ് ഫണ്ടിലേക്ക് (ഡിഇഎ) മാറ്റും. പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്താനും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും ബാങ്കുകള്‍ കത്ത്, ഇ‑മെയില്‍, എസ്എംഎസ് എന്നിവ ഉപയോഗിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു.

അക്കൗണ്ട് തുടങ്ങിയ സമയത്ത് അക്കൗണ്ട് ഉടമയെ ബാങ്കിന് പരിചയപ്പെടുത്തിയ ആളുമായി ബാങ്കുകള്‍ ബന്ധപ്പെടണമെന്നും നിര്‍ദേശത്തിലുണ്ട്. പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് എന്ന് തരംതിരിക്കുന്ന അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ല. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ആര്‍ബിഐ പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. ആര്‍ബിഐയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്.

Eng­lish Sum­ma­ry: Deposit with­out heirs 1. 45 lakh crore
You may also like this video

Exit mobile version