ലയണല്‍ മെസി പരിക്കേറ്റ് പുറത്തുപോയിട്ടും ലീഗ്സ് കപ്പില്‍ വിജയം നേടി ഇന്റര്‍ മിയാമി. നെകാക്സയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5–4നാണ് ഇന്റര്‍ മിയാമി പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമും രണ്ട് ഗോള്‍ വീതം നേടി സമനിലയായതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മിയാമിയുടെ തുടര്‍ച്ചയായ രണ്ടാം മത്സരമാണിത്.
11-ാം മിനിറ്റില്‍ പേശീവലിവിനെ തുടര്‍ന്ന് മെസി കളം വിട്ടു. പെനാല്‍റ്റി ബോക്സിലേക്ക് മുന്നേറുന്നതിനിടെ എതിര്‍താരങ്ങള്‍ മെസിയെ വീഴ്ത്തി. ഇതിന് പിന്നാലെയാണ് പേശികള്‍ക്ക് പരിക്കേറ്റത്. എന്നാല്‍ മെസി കളം വിട്ടിട്ടും തൊട്ടുപിന്നാലെ തന്നെ ഗോള്‍ നേടി ഇന്റര്‍ മിയാമി കരുത്ത് തെളിയിച്ചു. 12-ാം മിനിറ്റില്‍ ടെലാസ്കോ സെഗോവിയയിലൂടെയാണ് മിയാമി ലീഡ് നേടിയത്. എന്നാല്‍ 33-ാം മിനിറ്റില്‍ നെകാക്സ സമനില കണ്ടെത്തി. 81-ാം മിനിറ്റിൽ റിക്കാർഡോ മോൺറിയലിലൂടെ നെകാക്സ ലീഡ് നേടി. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ജോര്‍ഡി ആല്‍ബ മിയാമിക്ക് സമനില കണ്ടെത്തി. ഈ മാസം ഏഴിന് പ്യൂമാസിനെതിരെയാണ് മിയാമിയുടെ അടുത്ത മത്സരം.

