Site iconSite icon Janayugom Online

പൊരുതി ജയിച്ചിട്ടും ബാഴ്‌സലോണ പുറത്ത്

കോപ ഡെൽ റേ രണ്ടാം പാദ സെമിയിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോള്‍ വിജയം നേടിയിട്ടും ബാഴ്‌സലോണ പുറത്ത്. ആദ്യ പാദ സെമിയിൽ ഏറ്റുവാങ്ങിയ 4–0 എന്ന കനത്ത തോൽവിയാണ് ഹാൻസി ഫ്ലിക്കിനും സംഘത്തിനും തിരിച്ചടിയായത്. ഇരുപാദങ്ങളിലുമായി 4–3 എന്ന അഗ്രഗേറ്റ് സ്കോറിലാണ് അത്‌ലറ്റിക്കോ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ആദ്യ പാദത്തിലെ നാല് ഗോളിന്റെ കടം വീട്ടാനിറങ്ങിയ ബാഴ്‌സലോണ തുടക്കം മുതൽ ആധിപത്യം പുലർത്തി. യുവതാരം മാർക് ബെർണൽ ഇരട്ട ഗോളുകളുമായി (29′, 72′) തിളങ്ങിയപ്പോൾ, മറ്റൊരു ഗോൾ പെനാൽറ്റിയിലൂടെ റാഫിഞ്ഞ (45+5′) നേടി. 

സ്കോർ 3–0 ആയതോടെ ഒരു ഗോൾ കൂടി നേടി മത്സരം എക്സ്ട്രാ ടൈമിലേക്ക് എത്തിക്കാൻ ബാഴ്‌സ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോയുടെ പ്രതിരോധം തകർക്കാൻ അവർക്ക് സാധിച്ചില്ല. 2013ന് ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. ഡീഗോ സിമിയോണിയുടെ തന്ത്രപരമായ പ്രതിരോധം രണ്ടാം പാദത്തിൽ അവർക്ക് തുണയായി. ഫൈനലിൽ റയൽ സോസിഡാഡ് — അത്‌ലറ്റിക്കോ ബിൽബാവോ മത്സരത്തിലെ വിജയികളെയാകും അത്‌ലറ്റിക്കോ നേരിടുക.

Exit mobile version