Site iconSite icon Janayugom Online

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികളുമായി ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. അവധി ദിനങ്ങളായതിനാല്‍ വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.ദര്‍ശനത്തിന് ക്യൂനില്‍ക്കുന്നവരെ വേഗത്തില്‍ കയറ്റിവിടാന്‍ പൊലീസിനും, ദേവസ്വം അധികൃതര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യസംവിധാനങ്ങളും ആംബുലന്‍സും ക്രമീകരിക്കാനും മന്ത്രി രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 സ്പെഷ്യല്‍ റെസ്ക്യൂ ആംബുലന്‍സ് വിന്യസിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ്. കനിവ് 108 ആംബുലന്‍സിന്റെ 4x4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തില്‍ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ആരോഗ്യ വകുപ്പിന്റേയും കനിവ് 108 ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചിരുന്നു. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4x4 റെസ്‌ക്യു വാനിന് പുറമേ ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. എന്നാല്‍ കാനന പാതയില്‍ യാത്ര ചെയ്യാന്‍ കോടതി അനുമതി വേണമായിരുന്നു. ഈ അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും.

Eng­lish Summary:
Devas­wom Board with urgent mea­sures to con­trol the crowd at Sabarimala

You may also like this video:

Exit mobile version