ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കും. ദേവേന്ദുവിന്‍റെ കൊലപാതകത്തിന് പിന്നാലെ അമ്മ ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പ് പരാതി ഉയർന്ന സാഹചര‍്യത്തിലാണ് കേസെടുക്കാൻ പൊലീസ് തിരുമാനിച്ചത്. സാമ്പത്തിക തട്ടിപ്പിന് ഇരയായ ഏഴ് പേരുടെ പരാതിയിലാണ് നടപടി. ദേവസ്വം ബോര്‍ഡില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. ദേവസ്വം ബോർഡിലെ ഉന്നത ഉദ‍്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. എന്നാൽ ശ്രീതു ദേവസ്വം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പോലും ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ഇപ്പോഴും ദേവേന്ദു കൊലക്കേസില്‍ ദുരൂഹത നീങ്ങിയിട്ടില്ല. കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ‍്യം ചെയ്യും. മാനസികാരോഗ‍്യ വിദഗ്ധന്‍റെ സാന്നിധ‍്യത്തിൽ ചോദ‍്യം ചെയ്യാനാണ് പൊലീസിന്‍റെ തിരുമാനം.

