ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ധീരജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മുതൽ ആറ് വരെ പ്രതികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയത്.
ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി എന്നിവരാണ് രണ്ടു മുതൽ ആറ് വരെയുള്ള പ്രതികൾ. ഒന്നാം പ്രതി നിഖിൽ പൈലി ഇതുവരെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടില്ല. വെള്ളിയാഴ്ച വാദം കേട്ടെങ്കിലും വിധി പറയാൻ ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു.
ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്ക് രക്ഷപെടാൻ സഹായം ചെയ്തു എന്നതാണ് ഇവർക്കെതിരായ കുറ്റം. കൃത്യത്തിൽ നേരിട്ട് പങ്കില്ലാത്തതിനാലാണ് ഏഴും എട്ടും പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചത്.
ജില്ലാ സെഷൻസ് ജഡ്ജി പി എസ് ശശികുമാറാണ് പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽ ദത്ത് കോടതിയിൽ ഹാജരായി.
english summary;Dheeraj murder; Defendants’ bail was rejected