Site icon Janayugom Online

ധീരജിന്റെ കൊലപാതകം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

dheeraj

തൊടുപുഴ: ഇടുക്കി എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ 1, 2 പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22 വരെയും 3, 4, 5 പ്രതികളായ ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ 21 വരെയുമാണ് പൊലീസ് കസ്റ്റഡിയിൽ വിടാൻ ഇടുക്കി ജില്ലാ കോടതി ജഡ്ജ് ഉത്തരവായത്.

ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചിരുന്നത്. പ്രതികളായ 5 പെരെയും കസ്റ്റഡിയിൽ വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ട് പൊലീസ് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതേ തുടർന്നാണ് കോടതി വിധി. പൊലീസിന്റെ അപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കാൻ തീരുമാനിച്ചെങ്കിലും ജില്ലാ ജഡ്ജ് അവധി ആയതിനെ തുടർന്ന് പോക്സോ കോടതിയിലേക്ക് അപേക്ഷ മാറ്റിയിരുന്നു.

ഇതേ തുടർന്ന് അപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കാൻ പോക്സോ കോടതി ഉത്തരവിടുകയായിരുന്നു. അപേക്ഷ പരിഗണിക്കാൻ എത്തിച്ച 2 ദിവസങ്ങളിലും പീരുമേട് സബ് ജയിൽ മുതൽ മുട്ടം ജില്ലാ കോടതി വരെയുള്ള റോഡിൽ പ്രധാന ജംഗ്ഷനിൽ മഫ്തിയിലും പൊലീസിനെ നിയോഗിച്ചിരുന്നു. പ്രോസിക്യുഷന് വേണ്ടി ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ: ബി സുനിൽ ദത്ത് കോടതിയിൽ ഹാജരായി.

ENGLISH SUMMARY: Dheer­a­j’s mur­der: Defen­dants tak­en into police custody
You may also like this video

Exit mobile version