Site iconSite icon Janayugom Online

ധോണി ഹാള്‍ ഓഫ് ഫെയ്മില്‍

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഐസിസി ഹാൾ ഓഫ് ഫെയ്മിൽ. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഐസിസി ആദരം. ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപിടിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ നായകൻ ഗ്രെയിം സ്മിത്ത്, ഇതിഹാസ താരം ഹാഷിം അംല, മുൻ ഓസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ ഡാനിയൽ വെട്ടോറി, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലർ എന്നിവരും ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപിടിച്ചു. 

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ധോണി ടീമിനായി നടത്തിയ നിര്‍ണായക സംഭാവനകളും ബഹുമതിക്ക് അര്‍ഹനാക്കി. 2007ലെ ടി20, 2011ലെ ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയിരുന്നു. 2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ധോണി 538 മത്സരങ്ങളില്‍ നിന്ന് 17,266 റണ്‍സ് നേടി. ധോണിയുടെ നായക മികവിലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 2010, 2016 വര്‍ഷങ്ങളില്‍ ഇന്ത്യയെ ഏഷ്യാ കപ്പ് കിരീട നേട്ടത്തിലേക്കും നയിച്ചു. ഐസിസിയുടെ മൂന്ന് വ്യത്യസ്ത ട്രോഫികള്‍ നേടിയ ഏക നായകനാണ് ധോണി. നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ഇപ്പോഴും ധോണി കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് അഞ്ച് തവണ കിരീടം നേടിയത് ധോണിയുടെ നായകമികവിലായിരുന്നു.

Exit mobile version