Site icon Janayugom Online

ദിഗ്‍വിജയ് സിങ് മത്സരത്തിന്; ഗെലോട്ട് മുഖ്യമന്ത്രി തന്നെ

Digvijay

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ്ങും ശശി തരൂരും തമ്മിലാകും മത്സരമെന്ന് ഏതാണ്ട് ഉറപ്പായി. നാളെ പത്രിക നല്കുമെന്ന് ദിഗ്‍വിജയ് സിങ് വ്യക്തമാക്കി. 30 ന് പത്രിക സമർപ്പിക്കുമെന്ന് ശശി തരൂർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോൾ തന്നെ മത്സരിക്കാനുള്ള സന്നദ്ധത ശശി തരൂർ പ്രകടിപ്പിച്ചിരുന്നു. നേരത്തേ മത്സരിക്കുമെന്ന് സൂചന നൽകിയശേഷം പിന്നീട് സ്ഥാനാർത്ഥിയാകി​​ല്ലെന്ന് പറഞ്ഞയാളാണ് ദിഗ്‍വിജയ് സിങ്. രാജസ്ഥാൻ കോൺഗ്രസിൽ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയതിനെ തുടർന്ന് അശോക് ഗെലോട്ടിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് സിങ് വീണ്ടും രംഗത്തുവന്നത്. ഭാരത് ജോ‍ഡോ യാത്രയുമായി കേരളത്തിലുള്ള അദ്ദേഹം ഉടൻ ഡൽഹിയിലെത്തി നാമനിർദ്ദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നെഹ്രുകുടുംബ​ത്തോട് കൂറുപുലർത്തുന്ന കെ സി വേണു​ഗോപാലും മല്ലികാർജുൻ ഖാർഗെയും പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറും നാമനിർദ്ദേശ പത്രിക വാങ്ങിയിട്ടുണ്ട്.
പാർട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള ഹൈക്കമാൻഡ് നീക്കത്തിന് ഗെലോട്ട് നല്കിയ കനത്ത തിരിച്ചടിയുടെ സാഹചര്യത്തിൽ അടുത്ത നടപടികൾ ആലോചിക്കാനായി മുതിർന്ന നേതാവ് എ കെ ആന്റണി ഡൽഹിയിലെത്തി. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ സോണിയാ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ആന്റണിയുടെ നിർദ്ദേശം എന്നാണറിയുന്നത്. എന്നാൽ കൂടിക്കാഴ്ചയെ കുറിച്ച് കൂടുതലൊന്നും പറയാൻ ആന്റണി തയാറായില്ല. അശോക് ഗെലോട്ടും ഡൽഹിയിലെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗെലോട്ടിനെ കാണാൻ സോണിയാ ഗാന്ധി തയാറാകുമോ എന്ന് തീർച്ചയില്ല.
ഇതിനിടെ ഗെലോട്ടിനെ വിമർശിച്ച് ഛത്തീസ്‍ഗഡിലെ മുതിർന്ന നേതാവും മന്ത്രിയുമായ ടി എസ് സിങ് ദേവ് രംഗത്തെത്തി. സ്വന്തം എംഎൽഎമാരെ നിയന്ത്രിക്കാൻ കഴിയാത്ത ആൾ എങ്ങനെ പാർട്ടിയെ നയിക്കുമെന്നായിരുന്നു വിമർശനം. അതേസമയം ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവച്ചേക്കില്ലെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ‘അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തിക്കും. അദ്ദേഹം രാജിവയ്ക്കില്ല’-മന്ത്രി പ്രതാപ് സിങ് കച്ചരിയവാസ് പറഞ്ഞു. ഗെലോട്ട് അ‍ഞ്ചുവർഷം പൂർത്തിയാക്കുമെന്ന് മന്ത്രി വിശ്വേന്ദ്ര സിങ്ങും പറഞ്ഞു.
കോൺഗ്രസിന്റെ ‘ഒരു വ്യക്തി, ഒരു പദവി’ നയത്തിന്റെ ഭാഗമായി ഗെലോട്ടിന് രണ്ടുപദവികൾ വഹിക്കാനാകില്ലെന്ന് മുതിർന്ന നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെലോട്ട് വിസമ്മതിച്ചതാണ് പാർട്ടിയിൽ പ്രതിസന്ധിക്കിടയാക്കിയത്. 

Eng­lish Sum­ma­ry: Digvi­jay Singh for the com­pe­ti­tion; Gehlot is the Chief Minister

You may like this video also

Exit mobile version