Site icon Janayugom Online

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന്റെ പരിശോധനാഫലം മുഴുവനായി ലഭിച്ചിട്ടില്ല. കൂടുതൽ തെളിവുകൾ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താൽക്കാലികമായി തടഞ്ഞിട്ടുള്ളത്.

നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കൈമാറില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ്. ഇവ അഭിഭാഷകന്റെ പക്കലുണ്ടെന്നും ഇത് കൈമാറില്ലെന്നുമാണ് ദിലീപ് അന്വേഷണസംഘത്തെ അറിയിച്ചത്. ഫോണുകൾ കേസുമായി ബന്ധമുള്ളതല്ലെന്നും ബാങ്കിങ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നതെന്നും ദിലീപ് പറഞ്ഞു. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെന്നും ദിലീപ് പറഞ്ഞു. ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം ലഭിക്കും. ഈ ഫലം കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ ഹാജരാക്കിയതാണ്. വീണ്ടും ഫോൺ ആവശ്യപ്പെടാൻ നിയമപരമായി അധികാരമില്ല. ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത് നിയമപരമല്ല. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം. ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയുമെന്നും ദിലീപ് ആരോപിക്കുന്നു.

ഡിസംബർ ഒമ്പതിന് കൊലപാതക ഗൂഢാലോചന കേസ് എടുത്തതിന് പിന്നാലെയാണ് ദിലീപിന്റെ രണ്ട് ഫോൺ അടക്കം അഞ്ച് ഫോണുകൾ പ്രതികൾ ഒരുമിച്ച് മാറ്റുന്നത്. പഴയ സിം കാർഡുകൾ ഇട്ട പുതിയ ഫോണാണ് പിന്നീട് പ്രതികളെല്ലാം ഉപയോഗിച്ചത്. ദിലീപിന്റെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്. എന്നാൽ കേസ് എടുത്തതിന് പിറകെ പ്രതികളെല്ലാവരും ഒരുമിച്ച് ഫോൺ മാറ്റിയത് ഗൂഢാലോചനയിലെ നിർണായക തെളിവുകൾ നശിപ്പിക്കാനാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പ്രതികളുടെ പേഴ്സണൽ ഫോൺ ലഭിച്ചിരുന്നെങ്കിൽ വാട്സ്ആപ്പ് ചാറ്റുകൾ അടക്കം വീണ്ടെടുക്കാനാകും. നടി കേസിലെ സാക്ഷികളെ സ്വാധീനിച്ചതും, ഗൂഢാലോചനയിലെ നിർണായക തെളിവുകളും ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY: Dileep­’s antic­i­pa­to­ry bail has been post­poned to Wednesday

You may also like this video

Exit mobile version