Site icon Janayugom Online

മുസ്ലിം പള്ളി നിർമിക്കുന്നത് ചോദ്യം ചെയ്ത ഹർജി തള്ളി ; മതമൈത്രി നൽകുന്ന സംഭാവന വലുതാണെന്ന് ഹൈക്കോടതി

കൊല്ലം ജില്ലയിലെ ക്ലാപ്പനയിൽ മുസ്ലിം പള്ളി നിർമിക്കുന്നത് ചോദ്യം ചെയ്ത് നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും മതമൈത്രി നൽകുന്ന സംഭാവന വലുതാണെന്നും ജനങ്ങൾക്കിടയിലെ മതസൗഹാർദം തകർക്കാൻ ആരെങ്കിലും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

കരുനാഗപ്പള്ളി സ്വദേശികളായ മോഹനൻ, ശശി എന്നിവരായിരുന്നു ഹര്‍ജി സമർപ്പിച്ചത്. ക്ലാപ്പന പഞ്ചായത്ത് പള്ളിക്ക് നിർമാണ അനുമതി നൽകിയത് നിയമവിരുദ്ധമാണ് എന്നായിരുന്നു ആരോപണം. എന്നാൽ അനുമതി നൽകിയത് നിയമപരമാണെന്ന് കോടതി നിരീക്ഷിച്ചു. 

ശബരിമലയിലെ അയ്യപ്പനും വാവരും അർത്തുങ്കൽ വെളുത്തച്ചനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഐതിഹ്യകഥകൾ ചൂണ്ടിക്കാട്ടിയ കോടതി, കേരളത്തിലെ സാമുദായിക ഐക്യത്തിന്റെ സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും നിരീക്ഷിച്ചു. ശബരിമല തീർത്ഥാടന സമയത്ത് ഭക്തർ വാവർ പള്ളിയും അർത്തുങ്കൽ ബസിലിക്കയും സന്ദർശിക്കുന്നു. അവർ അയ്യപ്പഭക്തർക്ക് ആതിഥേയത്വം നൽകാൻ ഒരുക്കങ്ങൾ നടത്തുന്നു. തീർത്ഥാടനത്തിന്റെ അവസാനം മുസ്ലിം പള്ളി ചന്ദനക്കുടം നടത്തുന്നു. ശബരിമല ക്ഷേത്രത്തിൽ വാവർ നടയുണ്ട്. ഇത്തരം ആചാരങ്ങൾ കേരളത്തിലെ പല ഉത്സവങ്ങളിലും തുടരുന്നുണ്ട്. മതങ്ങൾ തമ്മിലുള്ള ശക്തമായ ഈ ബന്ധം തകർക്കാൻ ഏതെങ്കിലും പൗരന്മാർ ശ്രമിക്കുമെന്ന് തോന്നുന്നില്ല- കോടതി നിരീക്ഷിച്ചു.
eng­lish summary;Dismisses peti­tion ques­tion­ing con­struc­tion of mosqu
you may also like this video;

Exit mobile version