Site iconSite icon Janayugom Online

ഫ്ലാറ്റ് നിർമ്മാണത്തിലെ തർക്കം; തൊഴിലാളി യൂണിയൻ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്; നിരവധിപ്പേർക്ക് പരിക്ക്

തൃപ്പുണിത്തുറ കണ്ണങ്കുളങ്ങരയിൽ തൊഴിലാളി യൂണിയൻ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. പരിക്കേറ്റ തൊഴിലാളികളെ സമീപത്തുള്ള താലൂക്ക്, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിഐടിയു – ഐഎൻടിയുസി – ബിഎംഎസ് തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.

ഇവിടെ നടക്കുന്ന ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇന്നു രാവിലെയാണ് സംഭവം. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തുകയും അക്രമം നിയന്ത്രിക്കുകയുമായിരുന്നു. ഫ്ലാറ്റ് നിർമാണ ജോലികളിൽ ബിഎംഎസ് യൂണിയനിലുള്ള തൊഴിലാളികളെ പങ്കെടുപ്പിക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചത്. നിലവിലുള്ള തൊഴിൽ കരാറുപ്രകാരം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ഭാഗത്ത് സിഐടിയു, ഐഎൻടിയുസി പ്രവർത്തകർക്കാണ് തൊഴിൽ അനുമതിയുള്ളത്.

തങ്ങൾക്കുകൂടി പ്രദേശത്തു ജോലി നൽകണമെന്നാവശ്യപ്പെട്ടാണ് ബിഎംഎസ് പ്രവർത്തകർ സ്ഥലത്തെത്തിയത്. കഴിഞ്ഞ ദിവസം ഇതേ വിഷയത്തിലുണ്ടായ തർക്കം പൊലീസ് സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കുകയും തൊഴിൽ വകുപ്പിനെ സമീപിക്കാൻ ധാരണയാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ മുദ്രാവാക്യം വിളിച്ചെത്തിയ ബിഎംഎസ് പ്രവർത്തർ നിർമാണം നടക്കുന്ന ഫ്ലാറ്റിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടന്നത്.

തൊഴിലാളികൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ തമ്മിൽ തല്ലിൽ കലാശിക്കുകയായിരുന്നു. ബിഎംഎസ് തൊഴിലാളികളായ സുനിൽ (40), ഹരീഷ് (35) എന്നിവർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു.

Eng­lish sum­ma­ry: Dis­pute over flat con­struc­tion; Not a group of trade union­ists; Many were injured

You may also like this video:

Exit mobile version