Site icon Janayugom Online

ശിവസേന എംഎല്‍എമാരുടെ അയോഗ്യത: സ്പീക്കര്‍ എന്തെടുക്കുകയായിരുന്നു എന്ന് സുപ്രീംകോടതി

sivasena

കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നോട്ടീസില്‍ നടപടി സ്വീകരിക്കുന്നത് വൈകുന്നതില്‍ മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രഡൂഢ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

കോടതി വിധി വന്നതിന് ശേഷം സ്പീക്കര്‍ എന്തെടുക്കുകയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തീരുമാനം അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയുടെ മാന്യത കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരാഴ്‌ചയ്‌ക്കുള്ളില്‍ വിഷയം സ്പീക്കര്‍ പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

മേയ് പതിനൊന്നിനാണ് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര നിയമസഭ സ്പീക്കറോട് സുപ്രീം കോടതി ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചത്. എന്നാല്‍ ആറ് എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ തീരുമാനം അനന്തമായി നീളുകയായിരുന്നു. 

ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം പോയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന ഉദ്ധവ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ചട്ടപ്രകാരം അയോഗ്യത ഹര്‍ജികളില്‍ തീര്‍പ്പ് കല്പിക്കേണ്ടത് നിയമസഭ സ്പീക്കറാണെന്നും സമയബന്ധിതമായി ഹര്‍ജി പരിഗണിച്ച്‌ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കോടതി വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്പീക്കര്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് ഉദ്ധവ് വിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

സ്പീക്കര്‍ ഒരു ഭരണഘടനാ പദവിയാണെന്ന് മറക്കരുത്. മറ്റു ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്പീക്കര്‍ സ്ഥാനത്തെ അപഹാസ്യപ്പെടുത്താന്‍ കഴിയില്ല. സ്പീക്കര്‍ സ്ഥാനത്തിന്റെ മാന്യത പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

Eng­lish Sum­ma­ry: Dis­qual­i­fi­ca­tion of Shiv Sena MLAs: Supreme Court asked what the Speak­er was doing

You may also like this video

Exit mobile version